ദില്ലി : കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായധനം ഉറപ്പാക്കാൻ എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടലുകൾ വികസിപ്പിക്കണമെന്ന് സുപ്രീംകോടതി. കേരളം പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടൽ വികസിപ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ പോര്‍ട്ടൽ മോഡലായി കണക്കാക്കാനാകില്ലെന്നും ഗുജറാത്ത് മോഡൽ പരിഗണിക്കാവുന്നതാണെന്നും സോളിസ്റ്റര്‍ ജനറൽ തുഷാര്‍മേത്ത അതിന് മറുപടി നൽകി.
ആദ്യം കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തിൽ ഒരു സംവിധാനം ഉണ്ടാക്കുവെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. ദേശീയതലത്തിൽ ഏകീകൃത സംവിധാനവും ഉണ്ടാകണം. ഓണ്‍ലൈൻ സംവിധാനം ഉണ്ടെങ്കിൽ സഹായധനത്തിന് അപേക്ഷ നൽകാൻ ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാം. സര്‍ക്കാര്‍ ഓഫീസുകളിൽ നീണ്ട വരിയും ഉണ്ടാകില്ല. ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തിങ്കളാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.





























