ന്യൂഡൽഹി : വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. റദ്ദാക്കൽ ബില്ലിന് ഈയാഴ്ച തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകും. മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതിനുവേണ്ടി കൃഷി മന്ത്രാലയവും ഭക്ഷ്യ പൊതുവിതരണമന്ത്രാലയവും ബില്ലുകൾ തയ്യാറാക്കി വരികയാണ്. ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഈ ബില്ലുകൾക്ക് അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം ശൈത്യകാല സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ച് വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാനാണ് കേന്ദ്ര നീക്കം. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ കാത്തിരിക്കാനാണ് സമരം ചെയ്യുന്ന കർഷകരുടെ തീരുമാനം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. കർഷകർ സമരം ആരംഭിച്ച് ഒരുവർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നൻമയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർ മടങ്ങിപ്പോകണമെന്നും അഭ്യർഥിച്ചു. പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽകൂടിയാണ് കേന്ദ്രസർക്കാർ നിർണായക തീരുമാനമെടുത്തത് എന്നതും ശ്രദ്ധേയമാണ്.