ന്യൂഡൽഹി : വാട്ട്സ്ആപ്പ് കോളുകൾക്ക് രാജ്യത്ത് നിയന്ത്രണം കൊണ്ടുവരാൻ റിപ്പോർട്ട് തേടി കേന്ദ്രം. സൗജന്യ ഇന്റർനെറ്റ് കോളുകൾക്കാണ് നിയന്ത്രണം കൊണ്ടു വരുന്നത്. ഇതിനായി ടെലികോം റെഗുലേറ്റർ അതോറിറ്റിയോട് (ട്രായ്) റിപ്പോർട്ട് തേടി. ടെലികോം കമ്പനികൾക്ക് ഉള്ളതുപോലെ ഇനി ആപ്പുകൾക്കും സർവീസ് ലൈസൻസ് ഫീസ് ഉണ്ടായിരിക്കുമെന്നാണ് വിവരം. ട്രായ് നൽകിയ ഇന്റർനെറ്റ് ടെലിഫോൺ ശുപാർശ കേന്ദ്ര സർക്കാർ മുൻപ് അംഗീകരിച്ചിരുന്നില്ല.
ടെലികോം സേവന ദാതാക്കൾ, വാട്ട്സ് ആപ് അടക്കമുള്ള ആപ്പുകൾ നൽകുന്ന സേവനവും ഒന്ന് തന്നെയാണ്. എന്നാൽ ഇവയ്ക്ക് നിലവിൽ രണ്ടും രണ്ട് നിയമമാണ്. ഇതിൽ മാറ്റം വരുത്തി രണ്ടും ഏകീകരിക്കണം എന്നാണ് ടെലികോം ഓപ്പറേറ്റർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ടെലികോം ഓപ്പറേറ്റർമാർക്ക് നിലവിൽ ഉള്ളതുപോലെ ലൈസൻസ് ഫീ ഇന്റർനെറ്റ് കോൾ പ്രൊവൈഡർമാർക്കും നൽകണമെന്നാണ് ടെലികോം ഓപ്പറേറ്റർമാരുടെ ആവശ്യം.
2008 ൽ ടെലിഫോൺ നെറ്റ് വർക്കുകളിലെ കോളുകൾ ഉൾപ്പെടെ നല്കാൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരെ അനുവദിക്കാൻ ട്രായ് ശുപാർശ നൽകിയിരുന്നു. അവർ ഇന്റർ കണക്ഷൻ ചാർജുകൾ നൽകുകയും സുരക്ഷാ ഏജൻസികളുടെ ആവശ്യാനുസരണം ക്രമീകരണങ്ങൾ ഉണ്ടാക്കുകയും വേണം എന്നിവയായിരുന്നു നിർദ്ദേശം.





























