ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷൻ തൂഫാൻ എന്ന് പേരിട്ട മയക്കുമരുന്ന് വേട്ടയുടെ വിപുലമായ പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നത്. ലഹരിവിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കുന്നതിനായി തയ്യാറാക്കിയ ‘നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് (2026-2029)’ നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തിന് സമർപ്പിക്കും. അടുത്ത മൂന്ന് വർഷത്തേക്കുള്ള കൃത്യമായ ലക്ഷ്യങ്ങളും സമയപരിധികളും നിശ്ചയിച്ചുകൊണ്ടുള്ളതാണ് ഈ കർമപദ്ധതി.
പദ്ധതിയുടെ തുടക്കമെന്നോണം നാളെ രാജ്യവ്യാപകമായി പിടിച്ചെടുത്ത വലിയൊരു അളവ് ലഹരിമരുന്ന് നശിപ്പിച്ചു കളയും. വിവിധ ഏജൻസികൾ പിടികൂടിയ ഏകദേശം 6,000 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് നാളെ ഒറ്റയടിക്ക് നശിപ്പിക്കുന്നത്. ലഹരി മാഫിയകൾക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ ശക്തമായ മുന്നറിയിപ്പായിരിക്കും ഈ നടപടി. ലഹരി കടത്തും വിപണനവും തടയുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. ഓരോ പ്രദേശത്തെയും പ്രധാന ലഹരി സംഘങ്ങളെ കണ്ടെത്തി ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്.






























