പത്തനംതിട്ട : കേന്ദ്രസർക്കാർ ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ അഭിമാനം തകർത്തെന്നും ഇന്ന് ഇന്ത്യയുടെ ശബ്ദം ആരും ശ്രദ്ധിക്കാതെയായെന്നും ഐ.എൻ.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഡി.സി.സി. ഓഫീസിൽ നടന്ന ഐ.എൻ.റ്റി.യു.സി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും ദുർബലമായ കേന്ദ്രഭരണകൂടം 12 കൊല്ലമായി രാജ്യത്തെ നശിപ്പിക്കുകയാണ്. നിർമലാ സീതാരാമൻ 10 ബജറ്റ് അവതരിപ്പിച്ചെങ്കിലും അതിൽ ഒരിടത്തുപോലും തൊഴിലാളി എന്നൊരു വാക്കില്ല. 250 രൂപയ്ക്ക് പാചകവാതകം ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ട് അതിപ്പോൾ 920 രൂപയായി. പെട്രോളിന് 50 രൂപയാക്കുമെന്ന് പറഞ്ഞിട്ട് അത് ഇരട്ടിയിലേറെയായി. കോർപ്പറേറ്റ് അഴിമതിയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.
കേരളത്തിൽ പിണറായിയുടെ 10 വർഷത്തെ ഭരണം എല്ലാ മേഖലയെയും നശിപ്പിച്ചു. കെ.എസ്.ആർ.ടി.സി.യും കെ.എ സ്.ഇ.ബി.യും വാട്ടർ അതോറിറ്റിയും പ്രതിസന്ധിയിലായി. സഹകരണ മേഖല പാടേ തകർന്നു. തിരക്കിട്ട് കേരളബാങ്ക് രൂപവത്കരിച്ചത് നല്ല ഉദ്ദേശ്യത്തോടെ ആയിരുന്നില്ല. ജില്ലാ സഹകരണബാങ്കുകളുടെ തകർച്ചയ്ക്ക് അത് വഴിവെച്ചു. തൊഴിലാളി ക്ഷേമ ബോർഡുകൾ ഭൂരിപക്ഷവും ആരംഭിച്ചത് കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരുകളാണ്. പിണറായി ഭരണത്തിൽ അവയെല്ലാം തകർച്ചയിലാണ്. ഐ.എൻ.റ്റി.യു.സി. നാലുകോടി അംഗങ്ങളുള്ള ലോകത്തെ തന്നെ വലിയ തൊഴിലാളി സംഘടനയാണ്. ഐ.എൻ.റ്റി.യു.സി യാണ് പത്തനംതിട്ട ജില്ലയിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ചത്. കോൺഗ്രസ് നേതാക്കൾ ഐ.എൻ.റ്റി.യു.സി.ക്ക് കൂടുതൽ പരിഗണന നൽകണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. സതീഷ് കൊച്ചുപറമ്പിൽ, എ.ഷംസുദീൻ, അനിൽ തോമസ്, ഹരികുമാർ പൂതങ്കര, പികെ ഗോപി, എ ഡി ജോൺ, പി കെ ഇക്ബാൽ, വി എൻ ജയകുമാർ, രമാ ദേവപാൽ, ഓമന സത്യൻ, എം ആർ ശ്രീധരൻ, വർക്കി ഉമ്മൻ, തോട്ടുവാ മുരളി, റോയ് തീയാടിക്കൽ,
ജെസ്സി അലക്സ്, അജിത് മണ്ണിൽ, സജി തോട്ടത്തിമല, ജി. ശ്രീകുമാർ, സുരേഷ് കുഴുവേലിൽ, രഞ്ജി പതാലിൽ, ജി. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.






























