പത്തനംതിട്ട : ഭാരതത്തിന്റെ നട്ടെല്ല് കർഷകരാണെന്നിരിക്കെ കൃഷി ഉപജീവനമാക്കിയിരിക്കുന്ന കർഷകരെ സംരക്ഷിക്കുവാനും സഹായിക്കുവാനുമുള്ള ഒരു നടപടിയും കേന്ദ്രസർക്കാർ നടപ്പിലാക്കാത്തത് കാർഷിക മേഖലയോടുള്ള അവഗണനയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തി. വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ കൊല്ലപ്പെടുന്നത് സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞു. കൊല്ലപ്പെടുന്നവരില്‍ ഏറെയും കര്‍ഷകരും കര്‍ഷക തൊഴിലാളികളുമാണ്. കൂടാതെ വനത്തില്‍ സംരക്ഷിക്കപ്പെടേണ്ട വന്യജീവികൾ ജനവാസമേഖലയില്‍ കൂട്ടമായെത്തി കൃഷികള്‍ നശിപ്പിക്കുന്നു. ഇതോടെ കടക്കെണിയിലും പട്ടിണിയിലുമാണ് കര്‍ഷകര്‍. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തികഞ്ഞ അനാസ്ഥയാണ് ഉണ്ടാകുന്നത്. ഇക്കാര്യത്തില്‍ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും കർഷക രജിസ്ട്രേഷൻ പ്രോഗ്രാമിന്റെ രജിസ്ട്രേഷന്‍ തീയതി ജൂൺ 30 വരെ നീട്ടിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ പുരുഷോത്തമൻ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.ടി എച്ച് സിറാജുദ്ദിൻ ആദ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി മാത്യു ചെറിയാൻ, സംസ്ഥാന ഭാരവാഹികളായ സതീഷ് പഴകുളം, ജോജി ഇടക്കാകുന്നിൽ, ജോജി കഞ്ഞിക്കുഴി, ജില്ലാ ഭാരവാഹികളായ ജോസ് ഇല്ലിരിക്കൽ, മലയാലപ്പുഴ വിശ്വംഭരൻ, ജെ വേണുഗോപാലപിള്ളൈ, കെ എൻ രാജൻ, റഹിംകുട്ടി കാട്ടൂർ, മണിലാൽ, വല്ലാറ്റൂർ വാസുദേവൻ, മണ്ണിൽ രാഘവൻ, തോമസ് മത്തായി, ജി. എസ്.സന്തോഷ്‌കുമാർ, ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.






























