ന്യൂഡൽഹി : വനിതാ സംവരണ ബിൽ പാസാകുന്നതോടെ രാജ്യത്തെ ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. പാർലമെന്റിൽ ചർച്ച ചെയ്യുന്നതിന് മുന്നോടിയായി കരട് ബില്ലിന്റെ പകർപ്പ് എംപിമാർക്ക് കൈമാറി. ബില്ലിലെ നിർദേശങ്ങൾ പ്രകാരം സംസ്ഥാനങ്ങളിൽ നിന്ന് 815 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്ന് 35 സീറ്റുകളുമാണ് വർധിപ്പിക്കുക. നിലവിൽ 543 സീറ്റുകളാണ് ലോക്സഭയിലുള്ളത്. മണ്ഡല പുനർവിഭജനത്തിനായി പ്രത്യേക ഡീലിമിറ്റേഷൻ കമ്മിറ്റിയെ രൂപീകരിക്കുമെന്നും കരട് ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. ഏപ്രിൽ 16, 17, 18 തീയതികളിൽ വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ പാർലമെന്റിൽ നടക്കും. മൂന്ന് ദിവസം നീളുന്ന ഈ ചർച്ചകൾക്ക് ശേഷമായിരിക്കും ബിൽ പാസാക്കുന്ന നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടക്കുക.
അതേസമയം, കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. വനിതാ സംവരണത്തെ എതിർക്കുന്നില്ലെങ്കിലും, തിടുക്കപ്പെട്ട് മണ്ഡല പുനർനിർണയം നടത്തി സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനോടാണ് വിയോജിപ്പെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി. നിലവിലുള്ള 543 സീറ്റുകളിൽ തന്നെ എന്തുകൊണ്ട് വനിതാ സംവരണം നടപ്പിലാക്കിക്കൂടാ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ചോദ്യം. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഈ വിഷയത്തിൽ ഡീലിമിറ്റേഷനുമായി ബന്ധപ്പെട്ട അവ്യക്തതകൾ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ, മണ്ഡല പുനർനിർണയം നടപ്പിലാക്കുന്നത് തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.
വിഷയത്തിൽ ഒരു സർവകക്ഷി യോഗം വിളിച്ച് പ്രതിപക്ഷത്തിന്റെ കൂടി ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ ബിൽ പാസാക്കാവൂ എന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, സർക്കാർ ഇതിന് തയ്യാറായിട്ടില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ നീക്കത്തെ ‘ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റം’ എന്നാണ് വിശേഷിപ്പിച്ചത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും സമാനമായ ആശങ്കകൾ പങ്കുവെച്ചിരുന്നു. മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയാനും ഉത്തരേന്ത്യയ്ക്ക് കൂടുതൽ അധികാരം ലഭിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ കടുത്ത പ്രതിഷേധ മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ രംഗത്തെത്തി.
ഈ നീക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരോപണം. മണ്ഡല പുനർനിർണയം വഴി ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ അധികാരം കവർന്നെടുക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെങ്കിൽ തമിഴ്നാട് നിശ്ചലമാകുന്ന രീതിയിലുള്ള വൻ പ്രക്ഷോഭങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.































