തിരുവനന്തപുരം : കേന്ദ്രസർക്കാർ കൊണ്ടുവന്ന ഖനനനിയന്ത്രണ ഭേദഗതി ബിൽ കേരളത്തെ ഗുരുതരമായി ബാധിക്കുമെന്ന് ആശങ്ക. ആലപ്പുഴ, കൊല്ലം തീരദേശങ്ങളെയായിരിക്കും കൂടുതൽ ബാധിക്കുക. ഈ പ്രദേശങ്ങളിൽ നിലവിൽ കെ.എം.എം.എൽ., ഐ.ആർ.ഇ.എൽ. തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് കരിമണൽ ഖനനം ചെയ്യുന്നത്. പുതിയ ബിൽ പ്രകാരം ധാതുശേഖരം കണ്ടെത്താനും ഖനനത്തിനും സ്വകാര്യകമ്പനികൾക്ക് അവകാശമുണ്ട്. ധാതുനിക്ഷേപം കണ്ടെത്തിയാൽ ഖനനത്തിന് അനുമതിനൽകുന്നത് കേന്ദ്ര സർക്കാരായിരിക്കും. കരിമണൽഖനനമേഖല കോർപ്പറേറ്റുകൾക്ക് തുറന്നുകെടുക്കില്ലെന്ന സംസ്ഥാന നിലപാടിന് വിരുദ്ധമാണ് കേന്ദ്ര ബിൽ.
ഖനനമേഖല കേന്ദ്രം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തപ്പോഴും കേരളത്തിൽ ഖനനചൂഷണം തടഞ്ഞത് സർക്കാരിന് ഭൂമിയിൽ അവകാശമുള്ളതുകൊണ്ടായിരുന്നുവെന്നും ഇതാണ് നഷ്ടപ്പെടുന്നതെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി. ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖനിർമാണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തപ്പോൾത്തന്നെ ധാതുഖനത്തിനുള്ള നിർദേശം കേന്ദ്രത്തിന് സമർപ്പിച്ചിരുന്നെന്നും ഇത് മുന്നിൽക്കണ്ടുള്ള പരിഷ്‌കാരമാണ് നടപ്പാക്കുന്നതെന്നും പരിസ്ഥിതിപ്രവർത്തകൻ വി.കെ. മധുസൂദനൻ പറഞ്ഞു.





























