ഡൽഹി : കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു സന്തോഷവാര്‍ത്ത നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. അടുത്തയാഴ്ച ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധന സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഡിഎ വര്‍ദ്ധനയ്ക്കായി കാത്തിരിക്കുകയാണ് ജീവനക്കാര്‍. ഈ വര്‍ദ്ധനവ് ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നിലവില്‍ വരുമെന്നാണ് സൂചന. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശ്ശിക കൂടി ചേര്‍ത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയേക്കും. അതേസമയം ഡിഎയുടെ ശതമാനം വര്‍ദ്ധന സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ജീവനക്കാരുടെ ഡിഎ നാല് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ വര്‍ദ്ധനവുണ്ടായാല്‍ കേന്ദ്ര ജീവനക്കാരുടെ ഡിഎ 38 ശതമാനത്തില്‍ നിന്ന് 42 ശതമാനമായി ഉയരും. ഈ വര്‍ദ്ധനവിന് ശേഷം ജീവനക്കാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധനയുണ്ടാകും. ഓരോ ആറുമാസം കൂടുമ്പോഴും ജീവനക്കാരുടെ ഡിഎ സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ഘടനയുടെ ഭാഗമാണ് ഡിയര്‍നസ് അലവന്‍സ് (ഡിഎ).
പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിക്കുന്നത്. പണപ്പെരുപ്പം കൂടുന്നതിനനുസരിച്ച് ഡിഎയുടെ വര്‍ദ്ധനയും കൂടുന്നു. ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ 48 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്കും 63 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ശമ്പളം നോക്കിയാല്‍, ഒരു കേന്ദ്ര ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 1,8000 രൂപയാണെങ്കില്‍, 38 ശതമാനം നിരക്കില്‍, 6,840 രൂപ ക്ഷാമബത്തയായി നല്‍കുന്നു. അതേസമയം ഈ ഡിഎ 42 ശതമാനമായാല്‍ ജീവനക്കാരുടെ ഡിഎ 7,560 രൂപയായി ഉയരും. പരമാവധി അടിസ്ഥാന ശമ്പളം നോക്കുകയാണെങ്കില്‍, 56,000 രൂപ അടിസ്ഥാനമാക്കിയുള്ള ക്ഷാമബത്ത 21,280 രൂപയായി മാറുന്നു. ഇപ്പോള്‍ നാലു ശതമാനം വര്‍ധന അനുസരിച്ചു നോക്കിയാല്‍ അത് 23,520 രൂപയായി കുതിക്കും. ഈ സാഹചര്യത്തില്‍ കുറഞ്ഞ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ക്ക് എല്ലാ മാസവും 720 രൂപയും പ്രതിവര്‍ഷം 8,640 രൂപയും ആനുകൂല്യം ലഭിക്കും.
എല്ലാ വര്‍ഷവും ജനുവരി ആദ്യം മുതല്‍ ജൂലൈ അവസാനം വരെയുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഡിഎ/ഡിആര്‍ വര്‍ധിപ്പിക്കണമെന്ന നിയമം നിലവിലുണ്ട്. എന്നിരുന്നാലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാലതാമസമുണ്ട്. കഴിഞ്ഞ അര വര്‍ഷത്തിനിടെ കേന്ദ്ര ജീവനക്കാരുടെ ഡിഎ നാല് ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ജീവനക്കാരുടെ ഡിഎ 34 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി ഉയര്‍ത്തി.