ന്യൂഡല്‍ഹി: നവജാത ശിശുക്കളുടെ മരണത്തിന്റെ പേരിലും ഡൽഹിയിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തമ്മിൽ പോര്. തീപിടിത്ത വിവരം അറിഞ്ഞ് മന്ത്രിമാർ വിളിക്കുമ്പോൾ ആരോഗ്യ സെക്രട്ടറി അടക്കം ഫോണെടുത്തില്ലെന്നാണ് ആം ആദ്മി ആരോപണം. ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ മറുപടി പറയേണ്ടത് ലെഫ്റ്റനന്റ് ഗവർണർ ആണെന്ന് സ്ഥലം എം.എൽ.എയും നിയമസഭ സ്പീക്കറുമായ രാം നിവാസ് ഗോയെൽ പറഞ്ഞു. ഏഴുകുഞ്ഞുങ്ങൾ തീപിടിത്തത്തില്‍ മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും കടുത്ത വീഴ്ച ഉണ്ടായെന്നാണ് ആം ആദ്മി പാർട്ടി വിലയിരുത്തൽ. സംഭവം അറിഞ്ഞപ്പോൾ വിളിച്ച ആരോഗ്യ മന്ത്രി സൗരവ് ഭരദ്വാജിന്റെ ഫോൺ അറ്റൻഡ് ചെയ്യാനോ, സന്ദേശങ്ങൾക്ക് മറുപടി നൽകാനോ ആരോഗ്യ സെക്രട്ടറി ദീപക് കുമാർ തയാറായില്ല എന്നതാണ് സംസ്ഥാന സർക്കാരിനെ ചൊടിപ്പിച്ചത് .
ഉദ്യോഗസ്ഥർ, ലെഫ്റ്റനന്റ് ഗവർണറുടെ നിയന്ത്രണത്തിലായതിനാൽ അദ്ദേഹം മറുപടി പറയണം എന്ന ആവശ്യം സ്പീക്കർ മുന്നോട്ടുവെച്ചു. സംഭവം അറിഞ്ഞ ഉടൻ, സ്വയം വാഹനമോടിച്ചാണ് തീപിടുത്തമുണ്ടായ സ്ഥലത്ത് എത്തിയതെന്ന് സ്പീക്കർ പറഞ്ഞു. തീപിടുത്തത്തിന്റെ വീഴ്ച സംസ്ഥാന സർക്കാരിന്റെ തലയിലിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നാട്ടുകാർ രക്ഷപ്പെടുത്തിയ അഞ്ച് കുഞ്ഞുങ്ങളുടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ, സംസ്ഥാന സർക്കാർ ഏറ്റെടുത്തു. അപകടമുണ്ടായ സമയത്ത് പ്രതികരിക്കാതിരുന്ന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും സ്പീക്കർ വ്യക്തമാക്കി.