തിരുവനന്തപുരം : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വാഹന ഇന്‍ഷുറന്‍സ് പുതുക്കി നല്‍കി കേന്ദ്രം. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ കാലാവധി അവസാനിച്ചതോ പുതുക്കേണ്ടതോ ആയ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കാന്‍ ഏപ്രില്‍ 21 വരെ കേന്ദ്ര ധനകാര്യ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ ഇന്‍ഷുറന്‍സ് തുക അടയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ പോളിസി നഷ്ടപ്പെട്ടുപോകില്ല. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവ പുതുക്കാനുള്ള കാലാവധി നേരത്തെ നീട്ടിയിരുന്നു. ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി അവസാനിച്ച എല്ലാ ഡ്രൈവിങ്ങ് ലൈസന്‍സുകളുടെയും വാഹനങ്ങളുടെയും കാലാവധി ജൂണ്‍ 30 വരെ നീട്ടാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.
ഫെബ്രുവരി ഒന്നിന് ശേഷമോ ജൂണ്‍ 30-നുള്ളിലോ കാലാവധി കഴിയുന്ന ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നെസ്, പെര്‍മിറ്റ് എന്നിവയ്ക്കും വാഹനത്തിന്റെ മറ്റ് രേഖകള്‍ക്കും ജൂണ്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്നസ് രേഖ പുതുക്കാനും ഇത് ബാധകമാകും. ലോക്ക് ഡൌൺ മൂലം രേഖകൾ പുതുക്കാൻ ആളുകൾക്ക് കഴിയാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിയ്ക്കുന്നതിനെ തുടർന്നാണ് നടപടി.