തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. ഇന്ന് വരെയുള്ള സർവീസ് വോട്ടുകൾ പരിഗണിക്കുമെന്നും ആകെ 54,984 സർവീസ് വോട്ടുകളാണുള്ളതെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ അന്തിമ പോളിങ് ശതമാനം വരാത്തത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് മെയ് 1 വരെയുള്ള ആകെ പോളിങ് ശതമാനത്തിൻ്റെ കണക്ക് വോട്ടെണ്ണലിൻ്റെ തലേദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. അന്തിമ പോളിങ് ശതമാനം പിന്നീട് പ്രഖ്യാപിക്കും. തിങ്കളാഴ്ച രാവിലെ എട്ടിന് പോസ്‌റ്റൽ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) എണ്ണി തുടങ്ങുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.
കൃത്യമായ കാര്യങ്ങൾ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളു എന്ന് നിർദേശം നൽകിയിട്ടുണ്ട്. 140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്‌മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും 5563 കൗണ്ടിങ് അസിസ്റ്റൻഡുമാരും ഉൾപ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്. 32,301 പോലീസ് ഉദ്യോഗസ്‌ഥർ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യൂആർ കോഡുള്ള ഐഡി നിർബന്ധമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മെയ് ആറ് വരെ ബാധകമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
അതേസമയം, വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഓഫീസർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഒരു തരത്തിലും തിടുക്കം പാടില്ലെന്നും കൃത്യതയാണ് വേണ്ടതെന്നും തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇതോടെ വോട്ടെണ്ണൽ നീളാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഫോം സി അനുസരിച്ചുള്ള ഫലപ്രഖ്യാപനത്തിന് വൈകിട്ട് അഞ്ചുമണി ആകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. തെറ്റ് സംഭവിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ഉദ്യോഗസ്ഥരോട് പരിശീലനത്തിനിടെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നാല് മണിയോ അഞ്ച് മണിയോ ആയാലും പ്രശ്‌നമില്ല. പക്ഷേ നിലവിലെ നിയമപ്രകാരം കൃത്യമായി വോട്ടെണ്ണൽ നടക്കണം എന്നാണ് പറഞ്ഞിരിക്കുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
പോസ്‌റ്റൽ ബാലറ്റിന്റെ കാര്യത്തിലും ഇവിഎമ്മിൻ്റെ കാര്യത്തിലും ഒരു തിടുക്കവും പാടില്ല. കൗണ്ടിങ് ഏജന്റുമാർക്ക് കൃത്യമായി കാര്യങ്ങൾ മനസിലായിട്ടു മാത്രം അടുത്ത റൗണ്ടിലേക്ക് പോയാൽ മതിയെന്നാണ് നിർദേശം നൽകിയിരിക്കുന്നതെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. ഏഴ് മണിക്ക് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറക്കും. അത് വീഡിയോയിൽ ചിത്രീകരിക്കും. പോസ്റ്റൽ വോട്ടുകൾ എട്ട് മണിക്ക് എണ്ണിത്തുടങ്ങും. അര മണിക്കൂറിന് ശേഷം ഇവിഎമ്മുകൾ എണ്ണും. ഇവിഎം മെഷിൻ്റെ ഫലം ആകും ആദ്യം വരികയെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.































