പാലാ : നഗരസഭാ ചെയർമാൻ്റെ ചേംബറിൽ പ്രതീകാത്മകമായാണ് താൻ സമരം ചെയ്തത് എന്ന് കൗൺസിലർ സിജി ടോണി. ഇത്തരം സമരങ്ങൾ ജനാധിപത്യത്തിൽ അനുവദിച്ചിട്ടുള്ളതാണ്. നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന ചെയർമാൻ്റെ മാടമ്പി ഭാഷ തന്നോട് വേണ്ടെന്നും സിജി ടോണി പ്രതികരിച്ചു. പ്രഗത്ഭന്മാരായ പലരും ഇരുന്ന കസേരയിലാണ് ഇപ്പോൾ താങ്കൾ ഇരിക്കുന്നത് താങ്കൾക്ക് അതിന്റെ വില അറിയില്ലാത്തത് തന്റെ കുറ്റമല്ലെന്നും സിജി ടോണി പറഞ്ഞു.
പ്രഗത്ഭനായ പിതാവിന്റെ മകനെ ചെയർമാൻ സ്ഥാനത്തിരുത്തുകയും. സഹായിക്കാനെന്ന വ്യാജേന മറ്റുപലരും റിമോട്ട് കയ്യിലെടുക്കുകയും ചെയ്യുന്നത് പാർട്ടി നേതൃത്വത്തിന് അങ്ങയുടെ കഴിവിലുള്ള സംശയം കൊണ്ടാണെന്ന് മാലോകർക്കൊക്കെ അറിയാവുന്ന കാര്യമാണെന്നും സിജി ടോണി തോട്ടത്തിൽ ചൂണ്ടി കാട്ടി.
തെരുവുവിളക്ക് പ്രശ്നവുമായി ബന്ധപ്പെട്ട സമരം കൊള്ളേണ്ടിടത്ത് കൊണ്ടു എന്നതാണ് സമനില തെറ്റിയ നിലയിലുള്ള ചെയർമാൻ്റെ പ്രസ്താവനയിൽ നിന്നും മനസ്സിലാവുന്നത്. വേണ്ടി വന്നാൽ ഇനിയും മുട്ടുകുത്തി സമരം ചെയ്യും. ആശയത്തെ ആമാശയം കൊണ്ടു നേരിടുന്ന നഗരസഭാ ചെയർമാൻ വനിതാ കൗൺസിലറായ തൻ്റെ സമരത്തെക്കുറിച്ച് നടത്തിയ വില കുറഞ്ഞ പരാമർശങ്ങൾ അർഹിക്കുന്ന അവഗണനയോടെ പുശ്ചിച്ച് തള്ളുന്നുവെന്നും സിജി ടോണി വാർത്താക്കുറിപ്പിൽ അറിയിച്ചു.