പത്തനംതിട്ട: കേരളത്തിൽ പുരുഷ കമ്മീഷനെ നിയമിക്കാൻ സമയമായിട്ടില്ലെന്ന് വനിതാകമ്മിഷൻ അധ്യക്ഷ പി. സതീദേവി. കേരള വനിതാകമ്മിഷൻ, പത്തനംതിട്ട പ്രസ്‌ക്ലബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച കേരള വനിതാകമീഷൻ മാധ്യമശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീദേവി. സ്ത്രീകളുടെ അന്തസിന് പ്രാധാന്യം നൽകിയാണ് നിയമങ്ങൾ നടപ്പിലാക്കിയതെന്നും സംസ്ഥാന വനിതാകമീഷൻ ചെയർപേഴ്സൺ പി.സതീദേവി പറഞ്ഞു. സ്ത്രീകൾക്ക് എങ്ങനെ സംരക്ഷണം കൊടുക്കാമെന്ന നിയമം ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായിരുന്നു. ബ്രിട്ടീഷുകാരായ ജഡ്ജിമാരാണ് ഇന്ത്യയിലെ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമങ്ങൾ നടപ്പാക്കിയത്.
രാജ്യത്ത് കോടതികളുണ്ടായത് ബ്രിട്ടീഷുകാരുടെ കാലത്താണ്. വീട്ടിലായാലും സമൂഹത്തിലായാലും തൊഴിലിടങ്ങളിലായാലും പുരുഷമേധാവിത്വം നിലനിൽക്കുന്ന രാജ്യത്ത് സ്ത്രീസംരക്ഷണനിയമത്തിന് ഏറെ പ്രാധാന്യമുണ്ട്. സ്ത്രീപീഡന കേസുകളിൽ പോലും സ്ത്രീകൾ പ്രതിസ്ഥാനത്ത് വരാറുണ്ട്. പെൺവാണിഭ കേസുകളിൽ പോലും സ്രീകൾക്കെതിരെ സ്ത്രീകൾ പ്രവർത്തിക്കാറുണ്ട്. സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കാനുള്ള നിയമം പുരുഷന്മാർക്കെതിരാണെന്ന് കാണരുത്. സ്ത്രീകളെ സംരക്ഷിക്കാനുള്ളതാണെന്ന് ഈ നിയമങ്ങളെന്നും സതീദേവി പറഞ്ഞു. വനിതാകമ്മിഷൻ അംഗം അഡ്വ.എലിസബേത്ത് മാമ്മൻ മത്തായി അധ്യക്ഷത വഹിച്ചു. അഡ്വ.വി.എൽ.അനീഷ ക്ലാസ് നയിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ബിജുകുര്യൻ, സെക്രട്ടറി ജി.വിശാഖൻ, ജോയിന്റ് സെക്രട്ടറി ബിനിയ ബാബു എന്നിവർ പ്രസംഗിച്ചു.






























