പത്തനംതിട്ട : നിധി കമ്പനികളുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾ ചെറുക്കണമെന്ന് നിധി കമ്പനികളുടെ സംഘടനയായ ചേംബർ ഓഫ് നിധി കമ്പനീസ്. ധനകാര്യ മേഖലയിലുണ്ടായ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളുടെ പേരിൽ മേഖലയെ അപ്പാടെ പഴിചാരുന്നതു ദോഷകരമാണ്. നിധി കമ്പനികൾ മാത്രം സംസ്ഥാനത്തു 18,0000 കോടി രൂപയുടെ വായ്പകൾ നൽകുന്നുണ്ടെന്ന് സംഘടന വ്യക്തമാക്കി
നിധി കമ്പനികൾക്കു സ്ഥിര, ആവർത്തന, സേവിങ്‌സ് നിക്ഷേപങ്ങൾ സ്വീകരിക്കാനാകും. കാലാവധി നിക്ഷേപങ്ങളുടെ പരമാവധി കാലപരിധി 5 വർഷമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. എൻബിഎഫ്‌സി വിഭാഗത്തിനു കീഴിലാണെങ്കിലും നിധി കമ്പനികളുടെ പ്രവർത്തനത്തിനു റിസർവ് ബാങ്കിന്റെ അനുമതി വേണ്ട. കോർപ്പറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയായി സ്ഥാപിക്കപ്പെടുന്ന നിധി കമ്പനികൾ നിധി റൂൾസ് 2014-ന്റെ പരിധിക്കുള്ളിലാണു പ്രവർത്തിക്കുന്നത്. വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് ചേംബർ ഓഫ് നിധി കമ്പനീസിന്റെ തീരുമാനം






























