തിരുവനന്തപുരം : ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മര്‍ദത്തിന് വഴങ്ങി ഉത്തരവുകളില്‍ ഒപ്പിടേണ്ട ആളല്ല ചാന്‍സലര്‍. കാലടി വൈസ് ചാൻസലർ നിയമനത്തിൽ സെർച്ച് കമ്മിറ്റി അംഗീകരിച്ചത് ഗവർണർ തന്നെയാണ്. കമ്മിറ്റി അംഗത്തോട് ഒരാളെ നിർദേശിച്ചാൽ മതിയെന്ന് ഗവർണർ തന്നെയാണ് പറഞ്ഞത്. ഇപ്പോള്‍ മാറ്റിപ്പറയുന്ന ഗവര്‍ണറുടെ നീക്കം ദുരൂഹമാണ്.
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നം അവര്‍ തന്നെ തീര്‍ക്കണം. ഗവർണർ പരസ്യമായി പ്രതികരിച്ചത് കൊണ്ടാണ് സർക്കാരിനും മറുപടി നൽകേണ്ടി വന്നത്. ചാൻസലർ പദവിയിൽ ഗവർണർ തുടരണമെന്നാണ് സർക്കാരിന്റെ നിലപാട്. ഏറ്റുമുട്ടലിന് സര്‍ക്കാരില്ലെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം ഗവർണർക്കെതിരെ സിപിഐ മുഖപത്രവും ഇന്ന് രംഗത്തുവന്നിരുന്നു. പദവിയുടെ മഹത്വം മനസിലാക്കാതെ ഗവർണർ പെരുമാറുന്നത് ഇതാദ്യമല്ലെന്നും മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ആരുടെയൊക്കെയോ പ്രീതി പിടിച്ചുപറ്റാനുമാണ് ഗവര്‍ണറുടെ ശ്രമമെന്നും ജനയുഗം വിമർശിച്ചു.





























