തിരുവനന്തപുരം : പത്തു വർഷത്തിന് ശേഷം കേരളത്തിൽ കോൺഗ്രസ് ഭരണത്തിലേക്ക് തിരിച്ചെത്തുന്ന വേളയിൽ തന്നെ മന്ത്രിസഭയിലേക്ക് പരിഗണിക്കാതിരുന്നതിൽ യാതൊരുവിധ അതൃപ്തിയുമില്ലെന്ന് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും, അത്തരമൊരു പ്രതീക്ഷ തനിക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് ആരെ പരിഗണിക്കണം എന്നത് പാർട്ടിയുടെ തീരുമാനമാണെന്നും അത് പൂർണ്ണ മനസ്സോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിലപാടിനൊപ്പം അടിയുറച്ചു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് മാധ്യമങ്ങൾ ഒരു ഇംപ്രഷൻ ജനങ്ങൾക്കിടയിൽ നൽകിയതാണ്. തനിക്ക് പാർട്ടിയിൽ നിന്ന് അത്തരമൊരു ഔദ്യോഗിക വിവരവും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
15 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് തന്റെ പിതാവ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്ന പ്രത്യേകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്ത് വർഷത്തിന് ശേഷം കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമ്പോൾ എല്ലാ പ്രവർത്തകരും ആഹ്ലാദത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയത്തിനപ്പുറം തങ്ങൾ തമ്മിലുള്ള കുടുംബബന്ധത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വിശദീകരിച്ചു. പുതിയ സർക്കാരിന് എല്ലാവിധ ആശംസകളും നേർന്ന ചാണ്ടി ഉമ്മൻ, കേരളത്തിനെ പുതിയൊരു തലത്തിലേക്ക് കൊണ്ടുപോകാൻ സർക്കാരിന് സാധിക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.






























