തിരുവനന്തപുരം : മന്ത്രിസഭയ്ക്ക് പുതിയ മുഖം. കടന്നപ്പള്ളി രാമചന്ദ്രനും കെ.ബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. എന്നാൽ നേരത്തെ ധാരണയായതുപോലെ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് ലഭിച്ചേക്കില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. തുറമുഖ വകുപ്പ് സിപിഐഎം ഏറ്റെടുക്കാനാണ് സാധ്യത. രജിസ്‌ട്രേഷൻ വകുപ്പാകും കടന്നപ്പള്ളിക്ക് ലഭിക്കുകയെന്നാണ് സൂചന. ഗതാഗത വകുപ്പ് ഗണേഷ് കുമാറിന് തന്നെ ലഭിച്ചേക്കും.
ഇന്ന് വൈകീട്ട് 4 മണിക്കായിരുന്നു രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവവും, കെ.ബി ഗണേഷ് കുമാർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അതൃപ്തി പ്രകടമായിരുന്നു. ഇരുവരും പരസ്പരം മുഖം കൊടുക്കാതെയാണ് ഇരുന്നത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയുള്ള ഗവർണറുടെ ചായ സത്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. മന്ത്രിമാരായ ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും എ.കെ ശശീന്ദ്രനും മാത്രമാണ് പങ്കെടുത്തത്.





























