ചാത്തന്നൂര്‍ : കല്ലുവാതുക്കലില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. പാറ പാലമൂട്ടില്‍ വീട്ടില്‍ മിഥുന്റെ ഭാര്യ മീരയുടെ (22) ഗര്‍ഭസ്ഥ ശിശുമരിച്ച സംഭവത്തിലാണ് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് ശ്രീലതയുടെ വിശദീകരണം.
15ന് പുലര്‍ച്ച 5.30 ഓടെ കലശലായ വേദനയുമായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മീരയുടെ ഗര്‍ഭസ്ഥശിശുവാണ് മരിച്ച് നാലുദിവസത്തോളം പഴക്കം ചെന്നനിലയില്‍ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ച മീരയെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോള്‍ ഗര്‍ഭസ്ഥശിശു മരിച്ചിട്ട് നാലു ദിവസമായെന്ന് കണ്ടെത്തുകയും ഉടന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കയുമായിരുന്നു. മീര ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നതായി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഹബീബ് നസീം പറഞ്ഞു.
ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നതിങ്ങനെ നെടുങ്ങോലം ഗവ. രാമറാവു മെമ്മോറിയല്‍ താലൂക്കാശുപത്രിയില്‍ 11ന് വൈകീട്ട് നാലോടെയാണ് വയറുവേദനയുമായി യുവതിയെത്തിയത്. വിദഗ്ധ ചികിത്സാ സൗകര്യത്തിനായി ഇവരെ ജില്ല വിക്ടോറിയ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തുടര്‍ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഇവര്‍ ഡിസ്ചാര്‍ജ് വേണമെന്ന് ആവശ്യപ്പെടുകയും രാത്രി ഒമ്ബതോടെ സ്വന്തം ഉത്തരവാദിത്തത്തില്‍ പോകുകയാണെന്ന് എഴുതി നല്‍കിയശേഷം ആശുപത്രി വിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.