ചിറ്റാർ : ചിറ്റാർ കാരികയം ചതുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനു എഴുപത്തി ആറു ലക്ഷത്തി എഴുതിനായിരം രൂപയുടെ ഭരണനുമതി ലഭിച്ചെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. പട്ടികജാതി കോർപസ് ഫണ്ടിൽ നിന്നും തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ചിറ്റാർ കാരികയം ചത്തുരക്കള്ളി പ്പാറ പ്രദേശത്തെ 62 പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ നൂറു കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം ഇതോടെ പരിഹരിക്കപ്പെടുo. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ആയതിനു ശേഷം നാട്ടുകാർ നിവേദനം നൽകിയതിനെ തുടർന്ന് എം എൽ എ പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രിക്കു നേരിട്ട് നിവേദനം നൽകുകയും പദ്ധതി വകുപ്പ് തല വർക്കിങ് ഗ്രൂപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു ഉത്തരവ് ലഭിക്കുകയായിരുന്നു.
ചിറ്റാർ കമ്പകത്തും പാറയിൽ നിലവിലുള്ള രണ്ടു ലക്ഷം ലിറ്റർ സ്റ്റോറേജ് ടാങ്കിൽ വെള്ളം പമ്പ് ചെയ്തു അവിടെ നിന്നും പൈപ്പ് ലൈൻ വഴി താഴെപുട്ട് കാനക പാർത്ഥ സാരഥി ക്ഷേത്രം വക സ്‌ഥലത്തു സ്‌ഥാപിക്കുന്ന ടാങ്കിൽ എത്തിച്ചു വിതരണം നടത്തും. പദ്ധതി നടത്തിപ്പിനാവശ്യമായ തുക നടപ്പ് സാമ്പത്തിക വർഷത്തെ കോർപ്പസ് ഫണ്ട് ശീർഷകത്തിൽ നിന്നും ജില്ലാ പട്ടിക ജാതി വികസന ഓഫീസർക്ക് അനുമതി നൽകിക്കൊണ്ടാണ് ഉത്തരവായത്. കേരള വാട്ടർ അതോറിറ്റിക്കാണ് നിർവഹണ ചുമതല. ജില്ലാ പട്ടിക ജാതി വികസന ഓഫീസർ വാട്ടർ അതോറിറ്റി ഡിവിഷനിൽ തുക ഡിപ്പോസിറ്റ് ചെയ്യും. ഓരോ കുടുംബങ്ങളിലേക്കും വ്യക്തിഗത കുടിവെള്ള കണക്ഷനാണ് നൽകുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്‌ഥരുടെ യോഗം ചേർന്ന് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എം എൽ എ പറഞ്ഞു.