തിരുവല്ല : ചാത്തങ്കരി സിഎച്ച്‌സി അവഗണനയിൽ. അഞ്ച് പഞ്ചായത്തുകളിലെ അടിസ്ഥാന ആരോഗ്യകാര്യങ്ങൾ ഏകോപിപ്പിക്കുന്ന ആശുപത്രിയിൽ പുതിയ ഒപി കെട്ടിടത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. സ്വന്തമായി ഇപ്പോൾ വാഹനമില്ല. വിവരശേഖരണം വിശകലനം ചെയ്യാൻ മതിയായ സൗകര്യമുള്ള കോൺഫറൻസ് ഹാൾപോലും ഇല്ലാത്ത സ്ഥിതി. പതിനഞ്ച് വർഷം മുമ്പ് ഐപി കെട്ടിടം പണിതു. കിടത്തിചികിത്സ അധികം നീണ്ടില്ല. ജീവനക്കാരുടെ കുറവായിരുന്നു പ്രധാന കാരണം. പഴയകെട്ടിടം ബലക്ഷയത്തിലായതോടെ ഒപിയുടെ പ്രവർത്തനം ഐപി കെട്ടിടത്തിലെ ഒറ്റമുറിയിലേക്ക് മാറ്റി.
20 വർഷം ഉപയോഗിച്ച ആശുപത്രിവാൻ രണ്ട് വർഷമായി പ്രവർത്തന രഹിതമാണ്. ഒപി കെട്ടിടം പണിയേണ്ട സ്ഥലത്ത് ഈ വാഹനം നോക്കുകുത്തിയായി കിടപ്പുണ്ട്. ആംബുലൻസ് ഒരുമാസമായി വർക്‌ക്ഷോപ്പിലും. നിലവിലുള്ള കെട്ടിടത്തിന്റെ മുകൾനിലയിലാണ് കോൺഫറൻസ് ഹാളും ഫിസിയോതെറാപ്പി കേന്ദ്രവും. ഇതിന്റെ മുകൾവശം ടിൻഷീറ്റാണ്. ആശുപത്രിയിൽ സിവിൽ സർജൻ സ്ഥലം മാറിപ്പോയിട്ട് രണ്ട് വർഷമായി. പകരം നിയമനം ആയിട്ടില്ല. ഒരുദിവസം 100-120 പേർ ഒപിയിലെത്തുന്ന കേന്ദ്രത്തിൽ രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്.






























