തൊടുപുഴ : വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയില്‍ തൊടുപുഴയിലെ സ്വകാര്യ റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ പോലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറുപതിലധികം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. വിദേശത്തേക്ക് തൊഴിലിന് ആളെ അയക്കാന്‍ തൊടുപുഴയിലെ ഒരു സ്ഥാപനത്തിനും ലൈസന്‍സില്ലെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.
മികച്ച മാസവരുമാനം ലഭിക്കുന്ന തൊഴില്‍ വിദേശത്ത് ശരിയാക്കിത്തരാമെന്ന് സമൂഹമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഫയര്‍ സേഫ്റ്റി ഓഫീസര്‍ മുതല്‍ 10 ലധികം തസ്തികകളില്‍ ഒഴിവുണ്ടെന്ന് കാണിച്ചായിരുന്നു പ്രചരണം. ഉദ്യോഗാർത്ഥികളില്‍ നിന്നും അഡ്വാന്‍സായി അമ്പതിനായിരും രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വാങ്ങി. അഡ്വാന്‍സ് നല്‍കി ഒരുവര്‍ഷം കഴിഞ്ഞിട്ടും പുരോഗതിയില്ലാതെ വന്നതോടെ ഉദ്യോഗാർത്ഥി പണം തിരികെ ആവശ്യപെട്ടു.
ഇതോടെ സ്ഥാപനം പൂട്ടി ഉടമ മുങ്ങിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. 60 ലധികം പരാതിയാണ് തോടുപുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിതികളില്‍ അന്വേഷണം നടക്കുന്നുവെന്നാണ് പോലീസ് വിശദീകരിച്ചു. 6 മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള നിരവധി സ്ഥാപനങ്ങൾക്കെതിരെയാണ് തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.





























