കോട്ടയം : വൈദികന്‍ ചമഞ്ഞ് ലക്ഷക്കണക്കിന് രൂപ നാട്ടിലും വിദേശ മലയാളിയില്‍ നിന്നും തട്ടിയെടുത്തെന്ന പരാതിയുമായി പ്രവാസി മലയാളി. വിയന്നയില്‍ താമസിക്കുന്ന സജി ജേക്കബ് എന്ന പ്രവാസി മലയാളി കോട്ടയം പോലീസ് ചീഫിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയതോടെയാണ് തട്ടിപ്പിന്റെ വിവരം പുറംലോകം അറിയുന്നത്. കബളിപ്പിക്കപ്പെട്ട വ്യക്തിയുടെ പരാതി ഇതിനോടകം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല .
ബനഡിക്ടന്‍ സഭയിലെ വൈദികനായ ലൂര്‍ദ് സ്വാമിയെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ വൈദികരെയും സന്യാസിനികളെയും പ്രവാസി മലയാളികളെയും വലയില്‍ വീഴ്ത്തി പണം തട്ടിയെടുത്തത്. ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയ, അമേരിക്ക, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് വിവരം. ഒന്നിലേറെ പേര്‍ പരാതിയുമായി വന്നിട്ടുണ്ട്. കോളേജ് അദ്ധ്യാപകരടക്കം ഇയാള്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.
ആദ്യം പ്രാര്‍ത്ഥനയുടെയും മറ്റും കാര്യങ്ങള്‍ പറഞ്ഞ് ആളുകളുടെ പ്രീതി നേടിയെടുക്കുകയാണ് ഇയാളുടെ രീതി. വിശ്വാസികളുമായി നിരന്തരം ആത്മീയകാര്യങ്ങള്‍ സംസാരിച്ചിരുന്ന ഇയാള്‍ ദിവസം 18 മണിക്കൂര്‍ ആരാധനയില്‍ മുഴുകിയിരിക്കുന്ന സന്യാസിയാണെന്നും വിശ്വസിപ്പിച്ചിരുന്നു. ആദ്യം പണമോ സഹായമോ ആവശ്യപ്പെടില്ല. ഇരകള്‍ തന്നെ വിശ്വസിക്കാന്‍ തുടങ്ങിയെന്ന് തോന്നുമ്പോഴാണ് തന്ത്രം ഇറക്കുന്നത്. ഉത്തരാഖണ്ഡിലെ ബനഡിക്ടന്‍ ആശ്രമത്തിലാണ് താന്‍ ഉള്ളതെന്നും ഇവിടെ താനടക്കമുള്ള ആശ്രമവാസികള്‍ ആഹാരത്തിനുപോലും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പറയും. താന്‍ ഗുരുതരമായ രോഗത്തിനടിമയാണെന്നും വിശ്വസിപ്പിക്കും. ഇതൊക്കെ വിശ്വസിക്കുന്നവരാണ് പണം അയച്ചുകൊടുത്തത്.
ഉത്തരാഖണ്ഡിലാണെന്നാണ് പറയുന്നതെങ്കിലും കോട്ടയം വാകത്താനം ഫെഡറല്‍ ബാങ്കിലെ രാജേഷ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് ഇയാള്‍ പണം അയപ്പിച്ചിരുന്നത്. ഇതിനെക്കുറിച്ച് ചിലര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ രാജേഷ് ഞങ്ങളുടെ സമൂഹത്തിലെ ബ്രദര്‍ ആണെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടാണ് ഞങ്ങള്‍ ഉപയോഗിക്കുന്നതെന്നുമായിരുന്നു മറുപടി. പണം കൊടുത്തിരുന്ന ചിലര്‍ ലൂര്‍ദ് സ്വാമിയോട് വീഡിയോ കോളില്‍ വരാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുമാറിയതോടെയാണ് സംശയം തോന്നിയത്. ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ലൂര്‍ദ്ദ് സ്വാമിയും ബ്രദര്‍ രാജേഷും ഒരാളായിരിക്കാമെന്ന സംശയവും അവരും പ്രകടിപ്പിച്ചു. കാരണം അക്കൗണ്ടില്‍ വരുന്ന പണം അപ്പോള്‍ത്തന്നെ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചിരുന്നു. കുടുംബവിശുദ്ധീകരണം, ഗ്രിഗോറിയല്‍ കുര്‍ബാന, നിത്യാരാധന കേന്ദ്ര നടത്തിപ്പ്, കാസയും പീലാസയും വാങ്ങിക്കല്‍ തുടങ്ങി ഭക്ത കാര്യങ്ങള്‍ പറഞ്ഞാണ് ഇയാള്‍ കൂടുതലും പണം വാങ്ങിയിരുന്നത്.