ചെങ്ങന്നൂർ : ജല അതോറിറ്റിയുടെ പൊതുടാപ്പുകൾ വേണ്ടെന്നു തീരുമാനിച്ച ചെങ്ങന്നൂർ നഗരസഭയ്ക്ക് കുടിശികയായി ജല അതോറിറ്റി അടയ്ക്കാനാവശ്യപ്പെട്ടത് നാലരക്കോടി. തർക്കത്തെ തുടർന്ന് ജല അതോറിറ്റിയും നഗരസഭയും സംയുക്തമായി നടത്തിയ പരിശോധനയിൽ 270 പൊതുടാപ്പുകളുണ്ടെന്നു കണ്ടത്തിയിരുന്നു. അതിനുമുൻപ് 360 ആയിരുന്നു. എന്നാൽ ഇത് തെറ്റായ കണക്കാണെന്നും അദാലത്തിൽ കുടിശ്ശികത്തുകയിൽ നല്ലൊരു ശതമാനവും അടച്ചതാണെന്നും അമൃത് കുടിവെള്ള പദ്ധതി പ്രകാരം എല്ലാവർക്കും സൗജന്യമായി ഗാർഹിക കണക്‌ഷൻ നൽകുന്നതിനാൽ പൊതുടാപ്പുകൾ വേണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്ന് ജല അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് നഗരസഭാ അധികൃതർ പറയുന്നത്.
അമൃത് കുടിവെള്ള പദ്ധതി പുരോഗമിക്കുന്ന സാഹചര്യത്തിൽ പൊതുടാപ്പുകൾ നഗരസഭയ്ക്ക് സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. ഒരുവർഷം ഒരു പൊതുടാപ്പിന് 21,000 രൂപ നഗരസഭയായ ചെങ്ങന്നൂരിന് ഈ തുക അടയ്ക്കാൻ കഴിയുന്നില്ലായിരുന്നു. ഈ സാഹചര്യ ത്തിലാണ് പൊതുടാപ്പുകൾ വേണ്ടെന്നുവെയ്ക്കാൻ തീരുമാനിച്ചത്. അതേസമയം ഒറ്റയടിക്ക് പൊതുടാപ്പുകൾ നിറുത്തരുതെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിലുള്ളവർക്ക് ഏതെങ്കിലും കാരണത്താൽ പൈപ്പിലൂടെ വെള്ളമെത്തിയില്ലെങ്കിൽ പകരം സംവിധാവനമെന്ന നിലയ്ക്ക് കുറച്ച് പൊതുടാപ്പുകൾ നിലനിറുത്തണമെന്ന ആവശ്യവും ശക്തമാണ്.





























