തിരുവനന്തപുരം : ഖാദി ബോർഡിൽ പിഎസ്‌സിയുടെ ഇടപെടൽ വഴി ബന്ധുനിയമനമെന്നു പരാതി. പിഎസ്‌സി ജീവനക്കാരന്റെ ഭാര്യയ്ക്കാണ് മതിയായ യോഗ്യതയില്ലാതെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ തസ്തികയിൽ ജോലി നൽകിയത്. സയൻസ് വിഷയത്തിൽ ബിരുദവും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ (കെവിഐസി) അംഗീകരിച്ച സൂപ്പർവൈസറി ട്രെയ്നിങ് ഇൻ വില്ലേജ് ഓയിൽ ഇൻഡസ്ട്രി എന്ന സർട്ടിഫിക്കറ്റുമാണ് ഈ തസ്തികയ്ക്കുള്ള യോഗ്യത. ഖാദി ബോർഡിനു കീഴിൽ ഉൽപാദിപ്പിക്കുന്ന വിവിധതരം എണ്ണകളുടെ ഗുണനിലവാര പരിശോധനയാണ് ജോലി.
2015, 2017 എന്നീ വർഷങ്ങളിൽ ഈ തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം ഇറക്കിയെങ്കിലും യോഗ്യരായവർ ഇല്ലാത്തതിനാൽ നിയമനം നടന്നില്ല. 2019ൽ വീണ്ടും വിജ്ഞാപനം ഇറക്കിയപ്പോൾ പിഎസ്‌സി ജീവനക്കാരന്റെ ഭാര്യ അപേക്ഷ സമർപ്പിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ ബി.ആർ. അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ടെക്നോളജി ആൻഡ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്നുള്ള വില്ലേജ് ഓയിൽ ടെക്നിഷ്യൻ എന്ന സർട്ടിഫിക്കറ്റാണ് ജോലിക്ക് വേണ്ടി സമർപ്പിച്ചത്. പിഎസ്‌സി നിർദേശിച്ച കോഴ്സ് പൂർത്തിയാക്കാൻ 2 മാസമാണ് വേണ്ടെതെങ്കിൽ ഇവർ സമർപ്പിച്ച സർട്ടിഫിക്കറ്റ് നേടാൻ 15 ദിവസം മാത്രം മതി. ഈ രണ്ട് കോഴ്സുകളും തുല്യമല്ലെന്ന് കെവിഐസി തന്നെ സമ്മതിക്കുന്നുണ്ട്.
മതിയായ യോഗ്യതയില്ലെന്ന് മനസ്സിലായിട്ടും അഭിമുഖം മാത്രം നടത്തി ഇവർക്ക് 2021ൽ ജോലി നൽകി. 2025ൽ ‘ഡവലപ്മെന്റ് ഓഫിസർ ഓയിൽ’ എന്ന തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് ശ്രമിക്കവെയാണ് ആദ്യം പരാതി ഉയരുന്നത്. മതിയായ യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാൽ സ്ഥാനക്കയറ്റം തടയുകയും വകുപ്പുതല അന്വേഷണം നടത്താൻ തീരുമാനിക്കുകയും ചെയ്തു. സർട്ടിഫിക്കറ്റ് പരിശോധനയിൽ പിഎസ്‌സിക്കു വീഴ്ച സംഭവിച്ചെന്നു പരാതി അന്വേഷിച്ച വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. 2026 മാർച്ചിൽ പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസിന് ഈ റിപ്പോർട്ട് കൈമാറിയതിനൊപ്പം ഉചിതമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ വകുപ്പിനും രേഖകൾ കൈമാറിയിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല.
നിയമന ഉത്തരവ് ലഭിച്ച് ജോലിയിൽ പ്രവേശിച്ച വ്യക്തിക്കെതിരെ നടപടി എടുക്കേണ്ടത് ബന്ധപ്പെട്ട വകുപ്പിന്റെ ചുമതലയാണെന്നാണ് പിഎസ്‌സിയുടെ വാദം. എന്നാൽ, സർക്കാരിനോട് നടപടിക്ക് ശുപാർശ ചെയ്യാൻ കഴിയുമെങ്കിലും അതിനും പിഎസ്‌സി ശ്രമിച്ചിട്ടില്ല. യോഗ്യതയില്ലാത്ത സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയതിനാൽ മതിയായ യോഗ്യത നേടുന്നതിന് ഖാദി ബോർഡ് ഇവർക്ക് ഒരു വർഷം സമയം അനുവദിക്കുകയും ചെയ്തു. പിരിച്ചുവിടാമെന്നിരിക്കെ ചട്ടവിരുദ്ധമായാണ് ഈ സാവകാശം നൽകൽ.































