ഹൈദരാബാദ് : എൽജിബിടിക്യു പ്ലസ് സമൂഹത്തെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്താൻ പാടില്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. അവർ ഇന്ത്യൻ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ആർഎസ്എസ് സർസംഘചാലക് പറഞ്ഞു. തെലങ്കാനയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേതുപോലെ ഇന്ത്യയിലും എൽജിബിടിക്യു സമൂഹം പണ്ടുമുതലേ നിലനിന്നിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിലർ ഇത്തരം സവിശേഷതകളുമായി ജനിക്കുമ്പോൾ, മറ്റുചിലർ ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളിലാണ് സ്വന്തം സ്വത്വം തിരിച്ചറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചില സ്വഭാവവിശേഷങ്ങൾ ജന്മസിദ്ധമാണെന്നും അവയെ മാറ്റാനോ നിയന്ത്രിക്കാനോ ആർക്കും കഴിയില്ലെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. ചിലത് മാനസികമോ ശാരീരികമോ ആയ ഘടകങ്ങളുമായി ബന്ധപ്പെട്ടതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽജിബിടിക്യു സമൂഹത്തിന് ഇന്ത്യൻ പാരമ്പര്യം എന്നും ഇടം നൽകിയിട്ടുണ്ടെന്നും അവരെ താഴ്ന്ന നിലയിൽ കാണരുതെന്നതാണ് ഭാരതീയ സംസ്കാരത്തിന്റെ സന്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. അവർക്കും മറ്റ് എല്ലാവരെയും പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവരുടെ നിലനിൽപ്പിനെ സമൂഹം അംഗീകരിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. സമൂഹം ഇതിനായി നിശബ്ദമായ രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






























