പത്തനംതിട്ട : പുനലൂർ – മൂവാറ്റുപുഴ പാത നിർമ്മാണത്തിൽ അഴിമതി നടന്നെന്ന ആരോപണത്തെ തുടർന്നുള്ള വിജിലൻസ് അന്വേഷണം നാലാം വർഷത്തിലും പൂർത്തിയായില്ല. 2021 നവംബറിലാണ് അഴിമതി നടന്നതായി ചൂണ്ടിക്കാട്ടിയുള്ള പരാതി റാന്നി സ്വദേശി അനിൽ കാറ്റാടിക്കൽ വിജിലൻസിന് നൽകിയത് . വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അഴിമതി വ്യക്തമായിരുന്നു. പ്ളാച്ചേരി മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിലെ നിർമ്മാണത്തിലെ അഴിമതിയാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ലോക ബാങ്കിന്റെ സഹായത്തോടെ കെ.എസ്.ടി.പിയാണ് പാത നിർമ്മാണം ആരംഭിച്ചത്.
കലുങ്ക് നിർമ്മാണത്തിനെന്ന പേരിൽ ലക്ഷങ്ങൾ നേടിയെടുത്തു. റാന്നി ഉതിമൂട്ടിൽ കനാൽ പാലമുള്ള ഭാഗത്ത് നിർമ്മാണത്തിലെ അപാകത കാരണം ഉയരമുള്ള വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു. ബി.എം – ബി.സി നിലവാരത്തിൽ 8 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുന്നതിന് ഒരു കോടി രൂപയാണ് നിർമ്മാണ വേളയിൽ ചെലവ് കണക്കാക്കിയിരുന്നത്. ഇവിടെ ഒരു കിലോമീറ്റർ റോഡ് നിർമ്മിക്കാൻ 15 കോടി വരെ ചെലവായതായി പരാതിക്കാരൻ വിജിലൻസിനെ ധരിപ്പിച്ചിരുന്നു.





























