ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർന്ന പോസ്റ്റുകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ്. പ്രധാനമന്ത്രിക്കെതിരെ അപമാനകരവും അധിക്ഷേപകരവുമായ പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ അപ്ലോഡ് ചെയ്ത നിരവധി പോസ്റ്റുകളിലാണ് പോലീസ് വിശദീകരണം തേടിയത്. പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡൽഹി പോലീസിന്റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗമാണ് ഇത്തരം പോസ്റ്റുകൾ കണ്ടെത്തിയത്. പോലീസിന്റെ നിർദേശത്തെ തുടർന്ന് പല പോസ്റ്റുകളും ഇതിനോടകം നീക്കംചെയ്തിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ പങ്കുവെച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്തതിന് ശേഷം ശക്തമായ നിരീക്ഷണം തുടരാനാണ് ഡൽഹി പോലീസിന്റെ തീരുമാനം. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വ്യാജ (ഡീപ്ഫേക്ക്), എഐ-നിർമിത ഉള്ളടക്കങ്ങൾ പങ്കുവെച്ചതായി ആരോപിക്കപ്പെടുന്ന ഏകദേശം 450 സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഈ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ അതത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് നിർദേശിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.





























