വാഷിങ്ഗ്ടൺ : അമേരിക്കയിലെ സിയാറ്റിലിൽ ഫുഡ് ഫെസ്റ്റിവലിനിടെ ഉണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പ്രാദേശിക ഭക്ഷണസ്റ്റാളുകളും തത്സമയ സംഗീതപരിപാടികളും ഉൾപ്പെടുന്ന ‘ബൈറ്റ് ഓഫ് സിയാറ്റിൽ’ എന്ന പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അമേരിക്കൻ സമയം വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നഗരത്തിലെ പ്രശസ്തമായ ‘സ്പേസ് നീഡിൽ’ സ്മാരകത്തിന് അടുത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേക്ക് മാറ്റിയതായി സിയാറ്റിൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
വെടിവെപ്പിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തിരക്കേറിയ വേദിയിൽ പെട്ടെന്ന് വെടിയൊച്ച മുഴങ്ങുന്നതും തുടർന്ന് ആളുകൾ ഭീതിയോടെ ചിതറിയോടുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കുറഞ്ഞത് എട്ട് വെടിയൊച്ചകൾ കേട്ടെന്നും തുടർന്ന് ആളുകൾ പരിഭ്രാന്തരായി ഓടുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു. വെടിവെപ്പുമായി ബന്ധപ്പെട്ട് ആരെയെങ്കിലും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പോലീസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
1982-ൽ ആരംഭിച്ച ‘ബൈറ്റ് ഓഫ് സിയാറ്റിൽ’ ഫെസ്റ്റിവൽ, മൂന്നു ദിവസങ്ങളിലായി പ്രാദേശിക ഭക്ഷണവും പാനീയങ്ങളും പലവിധ ആഘോഷങ്ങളും ഉൾക്കൊള്ളുന്ന പരിപാടിയാണ്. പ്രതിവർഷം ഏകദേശം 3.5 ലക്ഷം പേരാണ് ഈ മേളയിൽ പങ്കെടുക്കുന്നതെന്നാണ് വിവരം.






























