പത്തനംതിട്ട: ചെങ്ങന്നൂർ – പമ്പ ആകാശപാതയുടെ നിർമാണം കേന്ദ്രസർക്കാർ തന്നെ പൂർണമായും ഏറ്റെടുക്കുന്നതാകും ഉചിതമെന്നു മെട്രോമാൻ ഇ.ശ്രീധരൻ.ഡൽഹി–മീററ്റ് റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) മാതൃകയാണു ചെങ്ങന്നൂർ–പമ്പ എലിവേറ്റഡ് പാതയ്ക്കു സ്വീകരിക്കുക. ട്രെയിനുകൾ ഉൾപ്പെടെ ആർആർടിഎസിന്റെ ചെലവ് വച്ചു നോക്കിയാൽ ചെങ്ങന്നൂർ–പമ്പ പാതയ്ക്ക് ഏകദേശം 12,000 കോടി രൂപ വേണ്ടി വരും.റെയിൽവേ സ്വന്തം ചെലവിൽ പാത നിർമിക്കുന്നതാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ കൊല്ലക്കടവ് സ്വദേശി എം.കെ.വർഗീസ് കോറെപ്പിസ്കോപ്പയുടെ ആശയം ഇ.ശ്രീധരനാണു റെയിൽവേ മന്ത്രിക്കു നേരത്തെ കൈമാറിയത്. സ്റ്റാൻഡേഡ് ഗേജാണ് പാതയ്ക്ക് അനുയോജ്യം. 8 കോച്ചുകളുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളാണു ആർആർടിഎസിൽ ഉപയോഗിക്കുന്നത്. റെയിൽ പാതകൾക്കു വനം, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി വേണ്ടെന്ന പുതിയ ഉത്തരവുണ്ട്. തൂണുകളിൽ ഇരട്ടപ്പാതയാകും നിർമിക്കുക. പാതയുടെ അന്തിമ ലൊക്കേഷൻ സർവേ പുരോഗമിക്കുന്നതിനിടയിലാണു പാത യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാരുമായി ഉടൻ ചർച്ച നടത്തുമെന്നു റെയിൽവേ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.
പമ്പയുടെ തീരത്തു കൂടി ആകാശ പാത നിർമിച്ചു ചെങ്ങന്നൂരിൽനിന്നു ശബരിമല തീർഥാടകരെ പമ്പയിലെത്തിക്കുന്ന പദ്ധതിയുടെ അന്തിമ ലൊക്കേഷൻ സർവേക്കായി മാർച്ചിൽ റെയിൽവേ 1.88 കോടി രൂപയുടെ കരാർ നൽകിയിരുന്നു. നവംബറിൽ റിപ്പോർട്ട് കൈമാറും. 75 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 45 മിനിറ്റ് കൊണ്ടു തീർഥാടകരെ ചെങ്ങന്നൂരിൽനിന്നു പമ്പയിലെത്തിക്കാൻ കഴിയും. ചെങ്ങന്നൂരിൽ നിന്നു ആറന്മുള, കോഴഞ്ചേരി, ചെറുകോൽപുഴ, റാന്നി, വടശേരിക്കര, അത്തിക്കയം, പെരുന്തേനരുവി, കണമല, അട്ടത്തോട് വഴിയാണു പാത പമ്പയിൽ എത്തുക.
ആറന്മുളയിൽ മാത്രമാണു സ്റ്റോപ്പ്.ശബരിപാത എരുമേലി വരെയുള്ളൂവെന്ന കാരണം പറഞ്ഞാണു പമ്പയിൽ എത്തുന്ന പദ്ധതിക്കു മുൻഗണന നൽകുന്നതെന്നാണു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.അങ്കമാലി–എരുമേലി ശബരി പാതയും ആദ്യം പമ്പയിലേക്കാണു ശുപാർശ ചെയ്തിരുന്നത്. വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിർപ്പു മൂലം എരുമേലി വരെയാക്കി ചുരുക്കി. 2 പദ്ധതികളും പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം.