ചെങ്ങന്നൂർ : സ്നേഹത്തിൻ്റെ കരുതൽ ഒരുക്കിവിദ്യാർഥികൾ സ്നേഹ വീട് കൈമാറി. പുലിയൂർ 12-ാം വാർഡ് വാലയിൽ പുത്തൻ പുരയിൽ രമണിയമ്മാളിന്റെ ജീവിതത്തിന് തണലൊരുക്കി ചെങ്ങന്നൂർ പേരിശ്ശേരി ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളജിലെ എൻ.എസ്.എസ്. യൂണിറ്റ് അംഗങ്ങളായ വിദ്യാർഥികൾ. 2018 ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട രമണിയമ്മാളിന് കെട്ടി മറച്ച ചെറു കുടിലുമാത്രമാണുണ്ടായിരുന്നത്. ടാർപ്പോളിനും പ്ലാസ്റ്റിക് ചാക്കും കൊണ്ട് മറച്ച കുടിലിലായിരുന്നു രമണിയും രണ്ടു മക്കളും കഴിഞ്ഞിരുന്നത്. ഹൃദ്രോഗിയായ ഭർത്താവ് രാജു എട്ടുവർഷം മുമ്പ് മരണപ്പെട്ടിരുന്നു. സോഡാ നിർമിച്ച് വിൽപന നടത്തിയായിരുന്നു രാജു കുടുംബം പുലർത്തിയിരുന്നത്. ഭർത്താവിന്റെ മരണ ശേഷം രമണിയുടെ ജീവിതം ദുരിതപൂർണമായിരുന്നു. രണ്ടു മക്കളിൽ മകന് നിരവധി ആരോഗ്യ പ്രശ്നമുള്ളയാളാണ്.
ഇവരുടെ കഥയറിഞ്ഞ ഐ. എച്ച്.ആർ.ഡി. എൻ.എസ് .എസ്. കോ-ഓർഡിനേറ്ററായ ഡോ. സി.ആർ. അജിത് സെൻ നൽകിയ നിർദേ
ശ പ്രകാരം എൻ.എസ്.എസ്. യൂനിറ്റ് ‘അമൃതം‘ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രമണിയമ്മാളി (58)ന് വീട് നിർമ്മിച്ചു നൽകിയത്. കാർഡ് വെട്ടിയും, സ്പോൺസർഷിപ്പിലൂടെയും ബിരിയാണി ചലഞ്ച് എന്നിവ നടത്തിയുമാണ് വീടിന്റെ നിർമാണ ചെലവു കണ്ടെത്തിയത്. ഒപ്പം സുമനസുകളായ വ്യക്തികളുടെ സഹായവും ലഭിച്ചു. അതോടെ രമണിയമ്മാളിന്റെ സ്വപ്നവീട് യാഥാർഥ്യമാവുകയായിരുന്നു. 6.5 ലക്ഷം രൂപയാണ് ചിലവഴിച്ചത്. എൻ.എസ് .എസ് . മുൻ പ്രോഗ്രാം ഓഫീസറായ വിഷ്ണു വാസുദേവ്, പ്രിൻസിപ്പാൾ ഡോ.ജി.ശ്രീകുമാർ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കളും ഒരു മനസോടെയാണ് വീടു നിർമാണത്തിൽ പങ്കുചേർന്നത്.





























