ചെങ്ങന്നൂര്‍ : കേന്ദ്രസര്‍ക്കാരിന്റെ വികസനപദ്ധതികളുടെ ഭാഗമായി നിലവിലുള്ള ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷന്‍ ലോകനിലവാരത്തിലേക്ക്. സ്റ്റേഷൻ പുനര്‍നിര്‍മിക്കുന്നതിനുള്ള രൂപരേഖ പൂര്‍ത്തിയായി. ചിഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയാണ് വിശദമായ രൂപരേഖ സമർപ്പിച്ചത്. 250 കോടി രൂപ ചെലവഴിച്ചുള്ള നിര്‍മാണമാണു ലക്ഷ്യമിടുന്നത്. 38,972 സ്ക്വെയർ ഫീറ്റിൽ നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിൽ 20 ക്വാർട്ടേഴ്‌സ് യൂണിറ്റ്, മർട്ടിലെവൽ കാർ പാർക്കിംഗ്, പിൽഗ്രിം ഷെൽട്ടർ, ആർ പി എഫ് ഓഫീസ് ബ്ലോക്ക്, സ്റ്റേഷൻ മാനേജർ ബ്ലോക്ക്, കൊമേഴ്സ്യൽ ബ്ലോക്ക്, 10 ലിഫ്റ്റ്, 10 എസ്കലേറ്റർ എന്നീ സൗകര്യങ്ങൾ ലഭ്യമാകും.
പരമ്പരാഗത കേരളീയ വാസ്തു മാതൃകയില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയതാണ് പുതിയ സ്റ്റേഷന്‍. 36 മീറ്റര്‍ വീതിയില്‍ പുതിയ ഫുട്ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മിക്കും. ആകാശപാതയും വിഭാവനം ചെയ്യുന്നു. ശബരിമല തീര്‍ഥാടകര്‍ക്കായി നാലുനിലകളിലാണ് പില്‍ഗ്രിം സെന്റര്‍ നിര്‍മിക്കുന്നത്. രണ്ട് നിലകള്‍ പൂര്‍ണമായും തീര്‍ത്ഥാടകര്‍ക്ക് വിശ്രമത്തിനായി മാറ്റിവയ്ക്കും. ഒരുനിലയില്‍ ഭക്ഷണം വച്ചുകഴിക്കാനും സൗകര്യമൊരുക്കും. അത്യാധുനികമായ റെയില്‍വേ ഓഫിസ് സംവിധാനം ലഭ്യമാക്കും. റെയില്‍വെ ചുമതലപ്പെടുത്തിയ കണ്‍സള്‍ട്ടന്‍സിയാണ് രൂപരേഖ തയ്യാറാക്കിയത്. ഇതില്‍ തിരുവനന്തപുരം റെയില്‍വെ ഡിവിഷണല്‍ മാനേജറിൽ നിന്ന് ചില നിര്‍ദേശങ്ങള്‍ കൂടി ലഭിക്കാനുണ്ട്.
ശബരിമല തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സ്‌റ്റേഷനെന്ന നിലയിലാണ് ചെങ്ങന്നൂര്‍ സ്‌റ്റേഷന് അതീവ പ്രാധാന്യം കൈവന്നത്. സ്റ്റേഷന്‍ കെട്ടിടം ഇപ്പോഴുള്ള തറനിരപ്പില്‍ നിന്നും ഉയര്‍ത്തിയായിരിക്കും നിര്‍മിക്കുക. നാലു തൂണുകളിലായി ഉയരുന്ന പുതിയ സ്റ്റേഷന്‍ ആകെ അഞ്ചു നിലകളുള്ളതായിരിക്കും. ടിക്കറ്റ് കൗണ്ടര്‍ ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും. സ്‌റ്റേഷനില്‍ വരുന്ന യാത്രക്കാര്‍ എസ്‌കലേറ്ററില്‍ മുകളിലെത്തി ടിക്കറ്റെടുത്തുവേണം പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലെ റെയില്‍വെ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും. ശബരിമല സീസണ്‍ കഴിഞ്ഞാലുടന്‍ നിര്‍മാണപ്രവര്‍ത്തികളിലേക്ക് നീങ്ങാനാണ് റെയില്‍വെയുടെ തീരുമാനം.





























