കോന്നി : ചെങ്ങറ സമര ഭൂമിയിൽ ചാരായ വിൽപ്പന നടത്തിയ സംഭവത്തിൽ ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലേത്ത് മേലേതിൽ വീട്ടിൽ അർജുനൻ മകൻ അനീഷ് ( 29) ആണ് കോന്നി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പത്ത് ലിറ്റർ ചാരായവും എഴുപത് ലിറ്റർ കോടയും എക്സൈസ് സംഘം പിടികൂടി. എക്സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. അതുംമ്പുംകുളം ജംഗ്ഷനിൽ എക്സൈസ് എത്തുമ്പോൾ വിവരം അറിയിക്കുന്നതിനായി ഇയാൾ ആളെ നിയോഗിച്ചിരുന്നതായി എക്സൈസ് പറഞ്ഞു. സമര ഭൂമിയിലേക്കുള്ള റോഡ് സഞ്ചാര യോഗ്യമല്ലാതിരുന്നത് മൂലം ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ വേഗത്തിൽ എത്താൻ കഴിയാത്തതും ചാരായ വിൽപ്പന നടത്തിയവർക്ക് സഹായകമായി.
എക്സൈസ് ഷാഡോ വിഭാഗം പുലർച്ചെ മുതൽ നടത്തിയ നിരീക്ഷണത്തിലാണ് പ്രതി കുടുങ്ങിയത്. എക്സൈസ് പ്രിവന്റിവ് ഓഫീസർ ബിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച് മഹേഷ്, എ ഷെഹിൻ, അനൂപ് യു എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സന്ധ്യാ നായർ എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.