ചെന്നൈ : ചെന്നൈയിൽ മദ്യവിൽപ്പനശാലകൾ തുറക്കില്ലെന്ന് തമിഴ്നാട് സർക്കാർ. വിമർശനങ്ങൾക്ക് പിന്നാലെ റെഡ്സോണിലും മദ്യശാലകൾ തുറക്കാനുള്ള തീരുമാനം തമിഴ്നാട് സർക്കാർ തിരുത്തി. ചെന്നൈയിൽ രോഗ ബാധിതർ ഇരട്ടിക്കുന്ന സാഹചര്യവും പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പും കണക്കിലെടുത്താണ് പുതിയ തീരുമാനം.
പല ആളുകളും തമിഴ്നാടിന്റെ അതിർത്തി കടന്ന് ഒറ്റപ്പെട്ട വഴികളിലൂടെ പോയി വ്യാജ മദ്യം കഴിക്കുന്നതിലൂടെ ദുരന്തം കൂടുകയാണെന്നും അതിനാൽ മദ്യവിൽപ്പന ശാലകൾ തുറക്കുന്നുവെന്നുമാണ് ഇന്നലെ സർക്കാർ അറിയിച്ചത്. റെഡ്സോൺ മേഖലയിൽ ഉൾപ്പടെ മദ്യവിൽപ്പനശാലകൾ തുറക്കാനായിരുന്നു തീരുമാനം. ഏറ്റവും കൂടുതൽ വരുമാനമുള്ള അതേസമയം റെഡ്സോണായ ചെന്നൈയിലും മദ്യവിൽപ്പനശാല തുറക്കുമെന്ന തീരുമാനത്തിനെതിരെ വൻ വിമർശനമായിരുന്നു ഉയർന്നത്.
തമിഴ്നാട്ടിൽ മദ്യവിൽപ്പനശാലകൾ തുറക്കുന്നതിനെതിരെ നടൻ കമൽ ഹാസൻ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതിന് ശേഷമേ തീരുമാനം തെറ്റായിരുന്നുവെന്ന് സർക്കാർ തിരിച്ചറിയുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. സർക്കാർ അപകടം വിളിച്ചു വരുത്തുകയാണെന്നും കമൽ ഹാസൻ പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് ചെന്നൈയിൽ മാത്രം മദ്യവിൽപ്പനശാലകൾ തുറക്കില്ല എന്ന തീരുമനത്തിലേക്ക് സർക്കാർ എത്തിയത്.