തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ .ആർ ബിന്ദു രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. സ്വജന പക്ഷാപാതമാണ് മന്ത്രി നടത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. ഇക്കാര്യത്തിൽ ലോകായുക്തയിൽ നാളെ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാൻസലർ ഇല്ലാത്തപ്പോൾ മാത്രമാണ് പ്രോ ചാൻസലർ ആയ മന്ത്രിക്ക് പ്രവർത്തിക്കാനാകുന്നെതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പുനർ നിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നതിന് തെളിവ് പുറത്തുവന്നതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കണ്ണൂർ വി സി പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ .ആർ ബിന്ദുവിന്റെ കത്ത് ഇന്ന് പുറത്തുവന്നിരുന്നു.
അക്കാദമിക് മികവ് നിലനിർത്താൻ ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് ഗവർണർക്കാണ് മന്ത്രി കത്ത് നൽകിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം.





























