തിരുവനന്തപുരം : പിജി ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് ഐഎംഎ രംഗത്തെത്തി. തീരുമാനമുണ്ടായില്ലെങ്കിൽ ഐഎംഎ നോക്കിയിരിക്കില്ല. ആവശ്യമെങ്കിൽ സമരത്തിനിറങ്ങുമെന്നും ദേശീയ പ്രഡിഡന്റ് ഡോ ജെ എ ജയലാൽ പറഞ്ഞു. പിജി പ്രവേശനം വേഗം നടത്തുകയോ പകരം ഡോക്ടർമാരെ നിയമിക്കുകയോ വേണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ല.
ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം. ചർച്ച ഇല്ലാത്തതിൽ പ്രതിഷേധം ഉണ്ടെന്നും ഐഎംഎ പറഞ്ഞു. പിജി ഡോക്ടർമാരുടെ സമരം പതിമൂന്നാം ദിവസം പിന്നിടുമ്പോഴാണ് സർക്കാർ വീണ്ടും സമവായ നീക്കം നടത്തുന്നത്. പിജി ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് പണിമുടക്കിയ ഹൗസ് സർജന്മാരുമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചർച്ച നടത്തി.
ആവശ്യങ്ങൾ മന്ത്രിയെ അറിയിക്കാമെന്ന് ഹൗസ് സർജന്മാർക്ക് സെക്രട്ടറി ഉറപ്പ് നൽകി. പിന്നാലെ പിജി ഡോക്ടർമാരെ ചർച്ചക്ക് വിളിച്ചു. പിജി ഡോക്ടർമാർക്ക് പിന്തുണയുമായി ഹൗസ് സർജന്മാർ കൂടി പണിമുടക്കിയതോടെ മെഡിക്കൽ കോളേജാശുപത്രിയിൽ രോഗികൾ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടി. അടിയന്തര ശസ്ത്രക്രിയകളും സ്കാനിംഗുകളും മുടങ്ങി. ദൂരസ്ഥലങ്ങളിൽ നിന്ന് വന്നവരടക്കം ദുരിതത്തിലായി.





























