കട്ടപ്പന : ലഹരിയ്ക്കെതിരെ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നയിക്കുന്ന ‘വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് ‘ പരിപാടി കട്ടപ്പനയിൽ എത്തിയപ്പോൾ രമേശ് ചെന്നിത്തലക്ക് ‘വര’യിലൂടെ ‘വരവേൽപ്പ് ഒരുക്കി അതിവേഗചിത്രരചനയിലെ ലോക റെക്കൊഡ് ജേതാവ് ഡോ. ജിതേഷ്ജി. സെക്കണ്ടുകൾ കൊണ്ട് ചെന്നിത്തലയുടെ തലയും ‘തലവര’യും അദ്ദേഹത്തിന്റെ ലഘു ജീവചരിത്രം പറഞ്ഞു കൊണ്ട് സചിത്ര പ്രഭാഷണരൂപത്തിൽ കട്ടപ്പന ഗാന്ധിസ്ക്വയറിൽ നടന്ന ചടങ്ങിൽ ജിതേഷ്ജി വരഞ്ഞപ്പോൾ നിറഞ്ഞസദസ്സ് വിസ്മയാരവത്താൽ കര ഘോഷം മുഴക്കി. രാഷ്ട്രീയത്തിൽ തന്നെ കൈപിടിച്ചുയർത്തിയ ലീഡർ കെ. കരുണാകരന്റെ ചിത്രം വേഗവരയിൽ ജിതേഷ്ജി അവതരിപ്പിച്ചപ്പോൾ രമേശ് ചെന്നിത്തല വികാരാധീനനായി. താനണിഞ്ഞിരുന്ന ഷാൾ അഴിച്ച് അതിവേഗചിത്രകാരനെ അണിയിച്ച് അഭിനന്ദിക്കാനും ചെന്നിത്തല മറന്നില്ല.
ഗാന്ധിജി, ഇന്ദിര ഗാന്ധി, ജവഹർലാൽ നെഹ്‌റു തുടങ്ങി രമേശ് ചെന്നിത്തല ആവശ്യപ്പെട്ട ചിത്രങ്ങളെല്ലാം ‘മിന്നൽ വേഗവര’ യിൽ ജിതേഷ്ജി അവതരിപ്പിച്ചു. ഇടുക്കി എം പി അഡ്വ.ഡീൻ കുര്യാക്കോസ്, മുൻ എം എൽ എ മാരായ ഇ. എം അഗസ്തി, എ.കെ മണി, കട്ടപ്പന നഗരസഭ ചെയർപേഴ്സൻ ബീന ടോമി തുടങ്ങി നൂറു കണക്കിന് രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും ലഹരിയ്ക്കെതിരായ ജിതേഷ്ജി യുടെ വരയരങ്ങിന് സാക്ഷിയായി. ഇൻസ്റ്റഗ്രാമിൽ 200 ലക്ഷം പ്രേക്ഷകരെ ലഭിച്ച ആദ്യമലയാളി എന്ന സോഷ്യൽ മീഡിയ റെക്കോർഡിന് ഉടമ കൂടിയാണ് പത്തനംതിട്ട ജില്ലക്കാരനായ അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി






























