തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിനിടെ ഉണ്ടായ ആലിംഗന വിവാദത്തിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. വനിതാ നേതാവ് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. “തിരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാഭവനിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തത്. എന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണം,” എന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചത്.
മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപി ഇത് പിതൃതുല്യമായ സ്നേഹപ്രകടനമാണെന്ന് പറഞ്ഞിരുന്നുവെന്നും ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും തന്റെ പെരുമാറ്റത്തിൽ ദുരുദ്ദേശമില്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി പരിചയമുള്ള ഇവർ എല്ലാവരും “കുഞ്ഞനുജത്തിമാർ” പോലെയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. അതേസമയം പുറത്തുവന്ന വീഡിയോയിൽ ബിന്ദു കൃഷ്ണ പലതവണ കൈതട്ടിമാറ്റി മുന്നോട്ട് പോകാൻ ശ്രമിക്കുന്നതും ചെറിയാൻ ഫിലിപ്പ് വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതുമാണ് കാണുന്നത്. ദുരുദ്ദേശം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നില്ലെന്നും പക്ഷേ അത് എനിക്ക് അനൗചിത്യമെന്ന് തോന്നിയെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.
രാഷ്ട്രീയ പീഡനത്തെ തുടർന്ന് നട്ടെല്ലിനും നാഡീവ്യവസ്ഥയ്ക്കും ഗുരുതരമായ ക്ഷതം സംഭവിച്ചിരുന്നുവെന്നും ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന തന്നെ “സ്ത്രീലമ്പടൻ” ആയി ചിത്രീകരിച്ചത് മാനസികമായി തളർത്തിയെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും പിന്തുണ നൽകിയവർക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു.































