തിരുവനന്തപുരം : ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിറയിൻകീഴ് മണ്ഡലം പിടിച്ചെടുത്ത് രമ്യ ഹരിദാസ് നിയമസഭയിലേക്ക്. ലോക്സഭയിൽ നിന്ന് നിയമസഭയിലേക്കുള്ള തന്റെ പുതിയ ദൗത്യത്തെ വലിയൊരു നേട്ടമായാണ് രമ്യ ഹരിദാസ് കാണുന്നത്. മണ്ഡലത്തിലെ ജനങ്ങൾ ഒരു വലിയ മാറ്റം ആഗ്രഹിച്ചിരുന്നുവെന്നും ആ മാറ്റത്തിനായി അവർ ഒപ്പം നിന്നതുമാണ് ഈ വിജയത്തിന് പിന്നിലെന്ന് രമ്യ ഹരിദാസ് പറഞ്ഞു. തീരദേശ മേഖലകൾ ഉൾക്കൊള്ളുന്ന ചിറയിൻകീഴിലെ ജനങ്ങൾ യുഡിഎഫിനൊപ്പം ചേർന്ന് ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ ആഗ്രഹിച്ചുവെന്നും, ആ മാറ്റത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.
ലോക്സഭയിലെയും നിയമസഭയിലെയും പ്രവർത്തനങ്ങളെ താരതമ്യം ചെയ്തുകൊണ്ട്, ലോക്സഭ രാജ്യത്തിന്റെ വൈവിധ്യങ്ങൾ അറിയാനുള്ള വേദിയായിരുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. എന്നാൽ നിയമസഭയിലേക്ക് എത്തുമ്പോൾ, കേരളത്തിലെ തീരദേശ മേഖലകളിലെയും മറ്റ് പ്രദേശങ്ങളിലെയും സാധാരണക്കാരായ ആളുകൾക്കായി ക്ഷേമപദ്ധതികൾ ആവിഷ്കരിക്കാനാണ് പാർട്ടി നൽകിയ ഈ അവസരം ഉപയോഗിക്കുകയെന്ന് അവർ പറഞ്ഞു.





























