തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി മെറ്റ. എഐ സിസ്റ്റത്തിൽ വരുത്തിയ അപ്ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകൾ അപ്രത്യക്ഷമാകാൻ കാരണമെന്ന് മെറ്റ സംസ്ഥാന സൈബർ പോലീസിനെ ഔദ്യോഗികമായി അറിയിച്ചു. സർക്കാരിന്റെയോ മറ്റ് ഏതെങ്കിലും ഏജൻസികളുടെയോ സമ്മർദ്ദത്തിന്റെയോ ഇടപെടലിന്റെയോ ഭാഗമായിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതെന്നും മെറ്റ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. വാർത്താ ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയ പേജുകളിൽ നിന്നും സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്ന പോസ്റ്റുകൾ അകാരണമായി നീക്കം ചെയ്യപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സർക്കാരിന്റെ നിർദേശപ്രകാരമാണ് ഈ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത് എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ഈ ആരോപണങ്ങളെ പൂർണമായും തള്ളിക്കളഞ്ഞു. തനിക്കെതിരെ വിമർശനം ഉന്നയിക്കുന്ന വാർത്തകൾ മുക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങളുടെ കാർഡുകളും പോസ്റ്റുകളും നിരന്തരം നീക്കം ചെയ്യപ്പെടുന്നതിന് പിന്നിലെ കാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കഴിഞ്ഞ സൈബർ പോലീസ് മെറ്റയോട് ഔദ്യോഗികമായി വിശദീകരണം തേടിയത്.






























