കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ കടുത്ത വെട്ടിലായിരിക്കുകയാണ് മുഖ്യമന്ത്രിയും കോൺഗ്രസും. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് സിപിഎം യുവജന സംഘടനകളുടെ തീരുമാനം. എന്നാൽ സെൽഫി എടുത്തു എന്നതിന്‍റെ പേരിൽ മുഖ്യമന്ത്രിയെ സംശയമുനയിൽ നിർത്തരുതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ ഇന്ന് പറഞ്ഞു. വിവാദങ്ങൾക്കിടയിൽ എംഡിഎംഎ കേസിൽ അറസ്റ്റിലായ മുൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാൻ പോലീസ് തിങ്കളാഴ്ച കോടതിയെ സമീപിക്കും.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായ വാഹനപരിശോധനയ്ക്കിടയിലാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ എന്ന് സ്വയം അവകാശപ്പെട്ട മുഹമ്മദ് ഹുസൈനും മറ്റ് രണ്ട് പേരും 139.29 ഗ്രാം എംഡിഎംഎയുമായി കാലിക്കടവിൽ വെച്ച് പിടിയിലായത്. പ്രതിയുടെ പ്രൊഫൈലിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററെന്ന പദവി വെച്ചാണ് സിപിഎം വ്യാപകര പ്രചാരണം തുടങ്ങിയത്. ആദ്യഘട്ടത്തിലെ മുഖ്യമന്ത്രിയുടെ മൗനം പാർട്ടിയെ പ്രതിരോധത്തിലാത്തി. പിന്നാലെയാണ് നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച് പോലീസ് മർദ്ദനമേറ്റവരാണ് ഹുസൈൻ എന്നും അന്ന് മുതലാണ് തനിക്ക് പരിചയമെന്നും വി ഡി സതീശൻ പറഞ്ഞത്.






























