തിരുവനന്തപുരം : ചെറിയാൻ ഫിലിപ്പിനെ മടക്കിക്കൊണ്ടുവരാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ്. തിരുവനന്തപുരത്തുള്ള എ.കെ ആന്റണി ചെറിയാനുമായി സംസാരിച്ചു. ദില്ലിയിലുള്ള കെ.പി.സി.സി അധ്യക്ഷൻ മടങ്ങിവന്നതിന് ശേഷമാകും തീരുമാനം. ചെറിയാൻ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോൾ തുടങ്ങിയ ചർച്ചകളാണ് അന്തിമഘട്ടത്തിൽ എത്തി നിൽക്കുന്നത്. എ.കെ ആന്റണിയുമായി ഫോണിൽ സംസാരിച്ച ചെറിയാൻ ഉപാധികളില്ലാതെ മടങ്ങിവരാൻ തയ്യാറാണെന്നാണ് അറിയിച്ചതായാണ് വിവരം.
ഉപാധികളില്ലെന്ന് പറയുമ്പോഴും ചെറിയാൻ ഫിലിപ്പിനെ പോലൊരോൾക്ക് പദവി നൽകണമെന്നാണ് നേതൃത്വത്തിന്റെ താൽപര്യം. അതിലൂടെ ഇപ്പോൾ പാർട്ടി വിട്ട് പോയവർക്ക് സന്ദേശം നൽകാനുമാണ് നീക്കം. എടുത്ത് ചാടി എല്ലൊടുഞ്ഞുവെന്ന് പറഞ്ഞ് ചെറിയാൻ മടങ്ങിവരവ് പരസ്യമാക്കിയതോടെ കോൺഗ്രസിലെ ചർച്ചകൾ ഇനി വേഗത്തിലാകും. ആന്റണി പച്ചക്കൊടി കാണിച്ചതോടെ കെ.പി.സി.സി അധ്യക്ഷൻ തലസ്ഥാനത്തെത്തിയ ഉടൻ ചെറിയാനെ കണ്ടേക്കും. ഉടൻ പ്രഖ്യാപനവും നടത്തും. ചെറിയാന്റെ മടങ്ങിവരവ് വൻ ആഘോഷമാക്കാനാണ് ആലോചന. കെ.പി അനിൽകുമാർ ഉൾപ്പടെയുള്ളവർ പാർട്ടിവിട്ടതിലൂടെ പകച്ച് പോയ നേതൃത്വത്തിനുള്ള പിടിവള്ളിയാകുകയാണ് ചെറിയാന്റെ മടങ്ങിവരവ്.