കോഴിക്കോട് : ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രജിൻലാലിന്റെ സംസ്കാരം ഇന്ന് നടക്കും. 60 ശതമാനത്തിലധികം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ കഴിഞ്ഞ ദിവസമാണ് രജിൻലാൽ മരണപ്പെട്ടത്. അപകടം നടന്ന സമയത്ത് തന്നെ രജിൻലാലിന്റെ ഭാര്യയും ആറുമാസം ഗർഭിണിയുമായ സോന സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടിരുന്നു.കഴിഞ്ഞ 15-ാം തീയതി രാത്രി ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്.
ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീടിന് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലത്ത് വെച്ചാണ് കാറിന് തീപിടിച്ചത്. മരണത്തിന് മുൻപ് രജിൻലാലിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു. കാറിൽ പെട്രോളിന്റെ രൂക്ഷമായ ഗന്ധം ഉണ്ടായിരുന്നുവെന്നും പുറകിലെ സീറ്റിൽ നിന്നാണ് പെട്ടെന്ന് തീ ആളിപ്പടർന്നതെന്നുമാണ് രജിൻലാൽ നൽകിയ മൊഴി. കാറിന്റെ മുൻഭാഗത്ത് തീ പടരാതിരുന്നതും ഉൾഭാഗം പൂർണ്ണമായും കത്തിയതും പോലീസിൽ വലിയ സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്. ഗർഭിണിയായ സോന ഒരു പെട്രോൾ പമ്പിൽ നിന്ന് ക്യാനിൽ പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കാറിനുള്ളിൽ നിന്ന് ഈ ക്യാനിന്റെ അടപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സോന സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തിയതാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.






























