കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന ആട്ടൂർ മുഹമ്മദ് മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് വിപുലീകരിച്ചു. അന്വേഷണത്തിൽ നിർണായകമായ വഴിത്തിരിവ് ലക്ഷ്യമിട്ട് 12 സൈബർ വിദഗ്ധരെ കൂടി പുതിയ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് മലപ്പുറം എസ്.പി കെ.വി. സന്തോഷിനാണ് നിലവിൽ അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന യോഗത്തിലാണ് സംഘത്തെ വിപുലീകരിക്കാൻ തീരുമാനമായത്. പുതിയ സംഘത്തിൽ വനിതാ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ഒരു വിദേശ മലയാളി ചാനൽ അഭിമുഖത്തിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. ഈ വെളിപ്പെടുത്തലുകളെക്കുറിച്ച് കൃത്യമായ പരിശോധന നടത്താനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. ബാലുശ്ശേരി എരമംഗലം സ്വദേശിയായ ആട്ടൂർ മുഹമ്മദ് മാമിയുടെ തിരോധാനത്തിൽ ആദ്യഘട്ടത്തിൽ കേരള പോലീസിന് വഴിത്തിരിവുകൾ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. നിലവിൽ അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് നൽകുന്ന സൂചനകൾ. സൈബർ വിദഗ്ധരുടെ സഹായത്തോടെ കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.






























