തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം എത്തുന്നതിനു മുൻപേ പകർച്ചവ്യാധികൾ അതിവേഗം പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ മെയ് മാസത്തിൽ മാത്രം ഇതുവരെ 1,18,760 പേർ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. മെയ് 22-ന് മാത്രം 6,279 പേരാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തിയത്. രോഗബാധിതരുടെ എണ്ണവും മരണനിരക്കും ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ഇതുവരെ 602 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.കൂടാതെ 1,893 പേർ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ച് മെയ് മാസം രണ്ടുപേർ മരണപ്പെട്ടു.
103 പേർക്ക് എലിപ്പനി ബാധിച്ചതിൽ ആറുപേർ മരിച്ചു. 534 പേർക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ആറുപേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി പരിഗണിച്ചാൽ രോഗബാധിതരുടെ എണ്ണം ഇതിലും എത്രയോ മുകളിലാകുമെന്നാണ് സൂചന. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് മെയ് 26-ഓടെ കാലവർഷം എത്താൻ സാധ്യതയുണ്ട്. മഴ ശക്തമാകുന്നതോടെ ജലജന്യ രോഗങ്ങളും കൊതുക് പരത്തുന്ന രോഗങ്ങളും വർദ്ധിക്കാൻ ഇടയുണ്ട്. വേനൽക്കാലത്ത് കണ്ടുതുടങ്ങിയ അമീബിക് മസ്തിഷ്ക ജ്വരവും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.






























