ഡൽഹി : മുൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിലെ നിയമന കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ചുമതലയിലിരിക്കെ അത് വലിയ രീതിയിൽ അലങ്കോലപ്പെടുത്തുകയും, പതിനായിരക്കണക്കിന് വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകാതിരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിശ്ചയിച്ചിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. ഇതേ ഉദ്യോഗസ്ഥനെതിരെ കേരളത്തിലുടനീളം ശക്തമായ ജനരോഷം ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ സമാനമായ രീതിയിൽ ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഗവൺമെന്റ് ഉന്നത സ്ഥാനത്ത് നിയമിച്ചപ്പോൾ അതിനെതിരെ രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത്തരം നിയമനങ്ങൾ ഭരണകക്ഷിയുടെ ചുമതലയാണെന്നാണ് കെ.സി വേണുഗോപാൽ ഇപ്പോൾ പ്രതികരിക്കുന്നത്. ഈ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ വലിയ പ്രശ്നങ്ങളുണ്ടെന്നും, അത് കൃത്യമായി ന്യായീകരിക്കാനോ എതിർക്കാനോ അവർക്ക് സാധിക്കുന്നില്ലെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.






























