റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനവുമായി ബന്ധപ്പെട്ട് ഇടുങ്ങിയ ചെത്തോങ്കര പാലം പൊളിച്ച് പുതിയ പാലത്തിനായി നടത്തി വന്നിരുന്ന നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിലേക്ക്. ഇന്നലെ മുതല്‍ ഇതു വഴി വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങി. ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിൽ ചെത്തോങ്കരയിലെ വീതി കുറഞ്ഞ പാലമാണ് പൊളിച്ചു നീക്കിയത്. വളവിലാണ് പാലം നിലനിന്നിരുന്നത്.
രണ്ടു വാഹനങ്ങൾ ഒരേ സമയം വശം കൊടുക്കുന്നതിനും പ്രയാസം നേരിട്ടിരുന്നു. കൂടാതെ കഴിഞ്ഞ മഴക്കാലത്ത് വലിയ തോട്ടിൽ നിർമ്മിച്ച സംരക്ഷണ ഭിത്തിയും തകർന്ന നിലയിലായിരുന്നു. വളരെ ചെറിയ വെള്ളപ്പൊക്കത്തിൽ പോലും പെട്ടെന്നു വെള്ളം കയറുന്ന ഇവിടെ റോഡ് രണ്ടു മുതൽ അഞ്ചടി വരെ ഉയർത്തിയാണ് നിർമ്മിക്കുന്നത്. എരുമേലി, കോട്ടയം, വെച്ചൂച്ചിറ, ഇടമുറി തുടങ്ങിയ കിഴക്കൻ മേഖലകളിലേയ്ക്കുള്ള പ്രധാന റോഡിലെ പാലമാണ് പൊളിച്ചു പുതിയത് നിർമ്മിച്ചത്.
വശങ്ങൾ കെട്ടുകയും കൈവരികൾ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ഇവിടുത്തെ ഗതാഗതവും സുഗമമാകും. വാഹനങ്ങൾ കടന്നു പോകുന്നതിനായി താത്ക്കാലിക പാരൽ റോഡു നിർമ്മിച്ചിരുന്നത് പൊളിച്ചു നീക്കി. വലിയ തോടിനു കുറുകെ വലിയ പൈപ്പുകൾ നിരത്തിയായിരുന്നു റോഡ് നിർമ്മിച്ചിരുന്നത്. ചെത്തോങ്കര മുതൽ എസ് സി സ്കൂൾ പടിവരെയുള്ള നിർമ്മാണം പൂർത്തിയാകുന്നതോടെ കോന്നി പ്ലാച്ചേരി റീച്ചിലെ ഏതാണ്ട് എല്ലാ ഭാഗവും ടാറിങ് പൂർത്തിയാകും.





























