റാന്നി: ചെത്തോങ്കര വലിയതോടിന്റെ വീതികൂട്ടുന്ന പണി പുനരാരംഭിച്ചു. കാലവര്‍ഷം കനക്കുകയും തോട്ടില്‍ വെള്ളം ക്രമാതീതമായി ഉയരുകയും ചെയ്തോടെ നിര്‍ത്തിവെച്ച ജോലികളാണ് ആരംഭിച്ചത്. വലിയ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മണ്ണുനീക്കുന്നത്. പുനലൂർ – മൂവാറ്റുപുഴ പാതയിൽ തോടിന്‍റെ മറുകരയിലെ മണ്ണു നീക്കുന്ന പണികളാണ്നടക്കുന്നത്. തോടിന്റെ മറുകരയുടെ വശത്തുനിന്ന് മണ്ണുവാരി ടിപ്പര്‍ ലോറിയില്‍ നീക്കം ചെയ്യുന്നുമുണ്ട്. ചെത്തോങ്കര മുതൽ എസ്.സിപടി വരെയാണ് തോടിന്റെ വീതി കൂട്ടുന്നത് .
എസ്.സിപടിയിൽ നിന്നാണ് ഇന്നലെ രാവിലെ പണി പുനരാരംഭിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വീതി കൂട്ടിയപ്പോൾ വലിയതോട്ടിലേക്കിറക്കിയാണ് റോഡിന്‍റെ സംരക്ഷണ ഭിത്തി നിർമിച്ചത്. ഇതോടെ തോടിന്റെ വീതി കുറഞ്ഞിരുന്നു. തോടിന്റെ വീതി കൂട്ടുന്നതിന് മറുകരയിൽ കെഎസ്ടിപി സ്ഥലം വിലയ്ക്കെടുത്തിരുന്നു. എന്നാൽ പണി നടത്തുന്നതിനുള്ള തുക എസ്റ്റിമേറ്റില്‍ ഉൾപ്പെടുത്തിയിരുന്നില്ല. ഇതു വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു.
300 കോടി രൂപ ചെലവഴിച്ചു റോഡ് വികസിപ്പിക്കുമ്പോഴാണ് ഈ സ്ഥിതി നേരിട്ടത്. താലൂക്ക് വികസന സമിതിയില്‍ പ്രശ്നം പരാതിയായി വരികയും സമതിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് പിന്നീട് എസ്റ്റിമേറ്റ് തയാറാക്കി കെഎസ്ടിപി 4.5 കോടി രൂപ അനുവദിച്ചു. തോടിന്റെ വീതി കൂട്ടുന്നതിനു പുറമേ വശം കെട്ടി ബലപ്പെടുത്താനുമുള്ള തുകയാണ് അനുവദിച്ചത്.





























