കോഴിക്കോട് : ചേവായൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും പോലീസിന്റെ വീഴ്ചയും അന്വേഷിക്കുന്നതിന് ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. കോഴിക്കോട്-വയനാട് റേഞ്ച് ക്രൈംബ്രാഞ്ച് എസ്പി പി.വിക്രമന്റെ മേൽനോട്ടത്തിലാണ് ആറംഗ അന്വേഷണ സംഘം രൂപവത്കരിച്ചത്. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ എംഎൽഎ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയിലാണ് സംസ്ഥാന പോലീസ് മേധാവി റവാഡ എ.ചന്ദ്രശേഖർ എസ്ഐടി രൂപവത്കരിച്ചത്. മെഡിക്കൽ കോളേജ് എസിപി പി.പ്രമോദ്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ജി.ഗോപകുമാർ, കാസർകോട് പ്രൊവിഷൻ ഇൻസ്പെക്ടർ എം.കെ.അനിൽകുമാർ, മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്ടർ ബൈജു കെ.ജോസ്, മാറാട് എസ്ഐ കെ.രതീഷ്, കുന്നമംഗലം സ്റ്റേഷൻ സിപിഒ ആർ.സി.മഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
2024 നവംബർ 16 ന് നടന്ന ചേവായൂർ സഹകരണ ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ആഭ്യന്തരവകുപ്പിനു ലഭിച്ചിരുന്നു. വ്യാപകമായി കള്ളവോട്ട് ചെയ്യുകയും വോട്ട് ചെയ്യാനെത്തുന്നവരെ തടയുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇത് സംഘർഷത്തിലേക്കും വഴിവെച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം സുരക്ഷയ്ക്കായി മെഡിക്കൽ കോളേജ് പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അക്രമസംഭവങ്ങൾ തടയുന്നതിൽ മെഡിക്കൽ കോളേജ് എസിപി അടക്കമുള്ളവർ വീഴ്ച്ച വരുത്തിയെന്ന് ആഭ്യന്തരമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. അയ്യായിരത്തിലധികം വ്യാജ തിരിച്ചറിയിൽ കാർഡുകൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം പ്രവർത്തകർ ഉപയോഗിച്ചുവെന്ന് കോഴിക്കോട് എം.പി എം.കെ രാഘവനും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേക്കുറിച്ചെല്ലാം അന്വേഷണം ഉണ്ടാകും. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് നൽകണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജൂലായ് മാസം ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ട് സിപി എം പ്രവർത്തകർ അയ്യായിരത്തിലധികം വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചതായി എം.കെ. രാഘവൻ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിരുന്നു






























