തൃശൂർ : ഇറച്ചി കോഴി മാലിന്യങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണമായി നല്കിയ സംഭവത്തില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മൂന്ന് ദിവസത്തേക്ക് ജോ.റീജിനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സസ്‌പെന്റ് ചെയ്തു. കോഴി മാലിന്യം നിക്ഷേപിച്ച ചാലക്കുടി ചൊവ്വരക്കാരന്‍ വീട്ടില്‍ ജെയ്‌സന്റെ വാഹനത്തിന്റെ റജിസ്‌ട്രേഷനാണ് സസ്‌പെന്റ് ചെയ്തത്. ചാലക്കുടി നഗരസഭ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ചാലക്കുടിയില്‍ വഴിനീളെ കോഴിമാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്നും ഇത് സംഘര്‍ഷാവസ്ഥക്ക് കാരണമാകുന്നിവെന്നതടക്കമുള്ള കാര്യങ്ങളാണ് പരാതിയില്‍ സൂചിപ്പിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ എ എം വി ഐ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് വാഹന ഉടമക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. പരാതിക്കാരന്‍ നേരിട്ട് ജോ.ആര്‍ടിഒ ഓഫീസില്‍ ഹാജരായി കുറ്റം സമ്മതിക്കുകയും ഇനിയാവര്‍ക്കില്ലെന്നെന്നും അറിയിച്ചു. വാഹനത്തില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തെരുവില്‍ നിക്ഷേപിച്ചത് ഡെയ്ഞ്ചര്‍ ടു പബ്ലിക് എന്ന വകുപ്പില്‍ ഉള്‍പ്പെടുത്തി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മൂന്ന് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ നല്കുകയും ചെയ്തു.






























